മുഖ്യമന്ത്രി നയിച്ച സത്യാഗഹത്തിൽ വിട്ടുനിന്നെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് കേരള കോൺഗ്രസ്, ‘മന്ത്രി റോഷിയടക്കം പങ്കെടുത്തു, ജോസ് കെ മാണി കേരളത്തിലില്ല’

കേന്ദ്ര സർക്കാരിനെതിരായ എൽഡിഎഫ് പ്രതിഷേധത്തിൽ നിന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി മനഃപൂർവ്വം വിട്ടുനിന്നുവെന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് പാർട്ടി വ്യക്തമാക്കി. കേരളത്തിന് പുറത്തായതിനാലാണ് അദ്ദേഹം പങ്കെടുക്കാതിരുന്നതെന്നും ഇക്കാര്യം എൽഡിഎഫ് നേതൃത്വത്തെ മുൻകൂട്ടി അറിയിച്ചിരുന്നതായും പാർട്ടി ഓഫീസ് അറിയിച്ചു. പാർട്ടിയെ മോശമായി ചിത്രീകരിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ഇത്തരം പ്രചാരണങ്ങളെന്നും പ്രസ്താവനയിൽ പറയുന്നു.

പാർട്ടി ചെയർമാൻ നേരിട്ട് എത്തിയില്ലെങ്കിലും മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് എൻ. ജയരാജ് എന്നിവരടക്കമുള്ള പാർട്ടിയുടെ എംഎൽഎമാർ സമരത്തിൽ സജീവമായി പങ്കെടുത്തുവെന്ന് പാർട്ടി ചൂണ്ടിക്കാട്ടി. ഏതെങ്കിലും ഒരു പരിപാടിയിൽ ഉണ്ടാകുന്ന അസാന്നിധ്യത്തെ രാഷ്ട്രീയ ഭിന്നതയായി വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും കേരള കോൺഗ്രസ് (എം) നേതൃത്വം വ്യക്തമാക്കി. മുന്നണിയിൽ യാതൊരുവിധ അസ്വാരസ്യങ്ങളുമില്ലെന്നും പാർട്ടി കൂട്ടിച്ചേർത്തു.

നേരത്തെ, സീറ്റ് വിഭജന ചർച്ചകളിലെ അതൃപ്തി കാരണമാണ് ജോസ് കെ മാണിയും ശ്രേയാംസ് കുമാറും വിട്ടുനിന്നതെന്ന് മാധ്യമ വാർത്തകൾ വന്നിരുന്നു. തിരഞ്ഞെടുപ്പിലെ പരിഗണനയെച്ചൊല്ലിയുള്ള തർക്കം കാരണം നേതാക്കൾ സമരത്തിൽ നിന്ന് വിട്ടുനിന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അഭ്യൂഹങ്ങൾ തള്ളി കേരള കോൺഗ്രസ് (എം) ഔദ്യോഗിക വിശദീകരണം നൽകിയത്.

Also Read

More Stories from this section

family-dental
witywide