
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ യു ഡി എഫ് കൺവീനർ അടൂർ പ്രകാശിനെ എസ് ഐ ടി ചോദ്യം ചെയ്യുന്നു.തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.
കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശിനുള്ള ബന്ധത്തെക്കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഡൽഹി, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ ഇരുവരും നടത്തിയ കൂടിക്കാഴ്ചകളും സോണിയ ഗാന്ധിയുടെ വസതി സന്ദർശിച്ചതും സംബന്ധിച്ച് അന്വേഷണസംഘം വിശദീകരണം തേടുന്നു.
പ്രതികളിൽ നിന്ന് അടൂർ പ്രകാശ് പാരിതോഷികങ്ങൾ സ്വീകരിച്ചതായി ചില മൊഴികൾ ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും വ്യക്തത വരുത്തും.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന മറ്റൊരു കോൺഗ്രസ് എംപിയായ ആൻ്റോ ആൻ്റണിയെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്തേക്കും.
നേരത്തെ തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അടൂർ പ്രകാശ് പറഞ്ഞിരുന്നെങ്കിലും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുകയായിരുന്നു. രാഷ്ട്രീയ പ്രേരിതമായ നീക്കമാണ് ഇതെന്ന് യുഡിഎഫ് നേതാക്കൾ ആരോപിക്കുന്നുണ്ട്.
Sabarimala gold robbery: SIT questions Adoor Prakash















