
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കും സ്വാഭാവിക ജാമ്യം. നേരത്തെ ദ്വാരപാലക കേസിലും പോറ്റിക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ കട്ടിളപ്പാളി കേസിലും പ്രതിയായിരുന്നതിനാലാണ് ജാമ്യം പുറത്തിറങ്ങാനാകാതിരുന്നത്.
അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് കട്ടിളപ്പാളി കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചത്. ഇതോടെ പോറ്റിക്ക് പുറത്തിറങ്ങാനാകും.
പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, സംസ്ഥാനം വിട്ടു പോകരുത്, ആഴ്ചയിൽ രണ്ടുതവണ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം തുടങ്ങിയ കർശന ഉപാധികളോടെയാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്.
കേസിലെ മറ്റ് പ്രതികളായ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ, എസ്. ശ്രീകുമാർ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കേസിൽ നിലവിൽ 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചാലുടൻ ചോദ്യം ചെയ്യാനായി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് നീക്കം തുടങ്ങിയിട്ടുണ്ട്.
Sabarimala gold robbery: Unnikrishnan Potti gets bail, can be released today














