ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും മുൻ ദേവസ്വംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും ഒരുമിച്ചുള്ള പുതിയ ചിത്രങ്ങൾ പുറത്തുവന്നു. ഇതേ തുടർന്ന് എസ്ഐടി കൂടുതൽ വിവരങ്ങൾ കടകംപള്ളിയിൽ നിന്ന് വീണ്ടും ചോദിച്ചറിയുമെന്നാണ് റിപ്പോർട്ടുകൾ. കടകംപള്ളി സുരേന്ദ്രൻ ആദ്യം ഉണികൃഷ്ണൻപോറ്റിയുടെ അച്ഛനെ കാണാൻ ആണ് ആദ്യം എത്തിയിരുന്നത്. പിന്നീട് വീണ്ടും കടകംപള്ളി സുരേന്ദ്രൻ പോറ്റിയുടെ വീട്ടിൽ എത്തിയിരുന്നു എന്ന് തെളിയിക്കുന്നത് കൂടിയാണ് ചിത്രങ്ങൾ.
ജാമ്യം ലഭിച്ച പോറ്റിയുടെ ഉന്നതരുമായുള്ള ബന്ധം എസ്ഐടി പ്രത്യേകം അന്വേഷിക്കുന്നതിനിടയിലാണ് വീണ്ടും പുതിയ ചിത്രങ്ങൾ പുറത്ത് വന്നിട്ടുള്ളത്. ഇന്നലെ തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ഓഫിസിൽ യുഡിഎഫ് കൺവീനറും കോൺഗ്രസ് നേതാവുമായ അടൂർ പ്രകാശിനെ ചോദ്യം ചെയ്തിരുന്നു. എസ്ഐടിയ്ക്ക് മുൻപിൽ ആരോപണങ്ങൾ നിഷേധിച്ച അടൂര്‍ പ്രകാശ് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സാമ്പത്തിക ഇടപാട് ഇല്ലെന്ന് മൊഴി നൽകി.
അടൂര്‍ പ്രകാശിനെ വിളിപ്പിച്ചത് സാമ്പത്തിക ഇടപാട് അന്വേഷണത്തിന്റെ ഭാഗമായെന്നാണ് വിവരം. കൂടാതെ, സാമ്പത്തിക ഇടപാടുകളുടെ ചില നിർണ്ണായക രേഖകളും എസ്ഐടി ശേഖരിച്ചുവെന്നും വിവരമുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പരിചയമുണ്ടെന്ന് അടൂര്‍ പ്രകാശ് മൊഴി നല്‍കി. ചിത്രങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ നല്‍കിയ വിശദീകരണം തന്നെയാണ് ആവര്‍ത്തിച്ചത്. കേസിൽ കുറ്റപത്രത്തിന്റെ പ്രാഥമിക നടപടികള്‍ എസ്ഐടി ആരംഭിച്ചു. കൊടിമരം മാറ്റിയതിൽ പ്രത്യേക അന്വേഷണം കോടതി തീരുമാനം അനുസരിച്ചാകും.
sabarimala gold theft case; Kadakampally Surendran arrives at Unnikrishnanpotti’s house again, new pictures out










