ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം പ്രസിഡന്റ് എൻ വാസുവിനെ വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഇന്ന് എൻ വാസുവിനെ വിജിലൻസ് കോടതി മുൻപാകെ ഹാജരാക്കിയത്. കൊല്ലം വിജിലൻസ് കോടതിയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. എൻ വാസുവിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടർന്നാണ് വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലേക്ക് വിട്ടിരിക്കുകയാണ്.
അതേസമയം, ഇന്ന് തന്ത്രിയുടെ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണിക്കും. എസ്ഐടി സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലെ വാദങ്ങൾ തെറ്റാണെന്നും അതിവിചിത്രമായ വാദങ്ങളാണ് എസ്ഐടി പറയുന്നതെന്നും ഈ സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നുമാണ് ജാമ്യാപേക്ഷയിൽ തന്ത്രി പറയുന്നത്.
കൂടാതെ നാളെ ശബരിമല സ്വർണ കൊള്ള കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷയിലും വിജിലൻസ് കോടതി വിധി പറയും. ദ്വാരപാലക ശില്പ കേസിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് ജാമ്യഹർജി സമർപ്പിച്ചത്. ജാമ്യഹർജി പരിഗണിച്ച കൊല്ലം വിജിലൻസ് കോടതി നാളെ വിധി പറയാനായി മാറ്റി. നേരത്തെ ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ചിരുന്ന രണ്ട് ജാമ്യപേക്ഷകളും കോടതി തള്ളിയിരുന്നു.
Sabarimala gold theft case: N Vasu remanded for 14 days













