ശബരിമല സ്വർണക്കൊള്ള കേസിൽ ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നിൽ തന്ത്രി കണ്ഠര് രാജീവർ ഹാജരായി. ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ വെച്ച് ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചോദ്യം ചെയ്യൽ. സമൻസ് പ്രകാരം മാർച്ച് നാലാം തീയതി ഹാജരാകാനാണ് ആവശ്യപ്പെട്ടത്. ഇതുവരെ എൻ വാസു അടക്കം അഞ്ചുപേരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിട്ടുണ്ട്. തന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന പരിശോധനയിലാണ് ഇഡി.
അതേസമയം, കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പത്മകുമാറിന് ഇന്ന് സ്വാഭാവിക ജാമ്യം ലഭിച്ചു. അന്വേഷണ സംഘം ഇടക്കാല കുറ്റപത്രം പോലും സമർപ്പിക്കാതെ വന്നതോടെ കട്ടിളപ്പാളി കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയാക്കിയ പത്മകുമാറിന് ഫെബ്രുവരി 20 നാണ് കൊല്ലം വിജിലൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത് . ദ്വാരപാലക ശില്പ കേസിലും റിമാൻഡ് 90 ദിവസം പൂർത്തിയായതോടെ നൽകിയ ഹർജിയിലാണ് കോടതി ഇന്ന് ജാമ്യം അനുവദിച്ചത്.
Sabarimala gold theft case: Thantri Kanthar Rajeev appears before ED









