
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ പ്രമുഖ ഹോട്ടൽ വ്യവസായി എൻ എം ആർ. റസാഖിനെ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. നേരത്തെ പി സരിന്റെ പേര് ഉയർന്നുകേട്ട മണ്ഡലമായിരുന്നു പാലക്കാട്. ഷാഫി പറമ്പിൽ ലോക്സഭാംഗമായതിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ടെത്തിയ അദ്ദേഹത്തെ സി പി എം മത്സരിപ്പിക്കുകയും ചെയ്തിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനോട് പരാജയപ്പെട്ട സരിന് ഇക്കുറി വിജയ സാധ്യത കുറവെന്ന വിലയിരുത്തലിലാണ് സ്വതന്ത്രനെ സി പി എം കളത്തിലിറക്കിയത്. നേരത്തെ തന്നെ യു ഡി എഫിന് വേണ്ടി രമേഷ് പിഷാരടിയും എൻ ഡി എക്ക് വേണ്ടി ശോഭ സുരന്ദ്രനും കളത്തിലിറങ്ങിയിരുന്നു. റസാഖ് കൂടിയെത്തിയതോടെ പാലക്കാട് പോരാട്ട ചിത്രം തളിഞ്ഞു.
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മണ്ഡലത്തിൽ എൽ ഡി എഫ് സ്വതന്ത്രനായി സലീം മടവൂർ മത്സരിക്കും. എൽഡിഎഫിലെ ഘടകകക്ഷിയായ ആർ ജെ ഡിയുടെ പ്രമുഖ നേതാക്കളിലൊരാളായ സലീം മടവൂർ പാർട്ടിയുടെ പ്രത്യേക അനുമതിയോടെയാണ് സ്വതന്ത്രനായി രംഗത്തിറങ്ങുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കാരാട്ട് റസാഖിലൂടെ കൊടുവള്ളി മണ്ഡലം നിലനിർത്താൻ എൽ ഡി എഫ് ശ്രമിച്ചെങ്കിലും മുസ്ലിം ലീഗ് നേതാവ് എം കെ. മുനീറിനോട് പരാജയപ്പെട്ടിരുന്നു. ഇത്തവണ മുനീറിന് പകരം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയെയാണ് കൊടുവള്ളി നിലനിർത്താനായി യു ഡി എഫ് നിയോഗിച്ചിരിക്കുന്നത്.
Sarin out, Palakkad picture revealed, NMR Razak LDF candidate; Salim Madavoor in Koduvally; 2 more candidates announced












