പശ്ചിമ ബംഗാളിലെ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ) സുപ്രീം കോടതിയിൽ നേരിട്ട് വാദിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ജനാധിപത്യം സംരക്ഷിക്കാനാണ് തന്റെ പോരാട്ടം എന്ന് വ്യക്തമാക്കിയ മമത ബാനർജി ജനങ്ങൾ വീടുകളിൽ ഇല്ലാത്ത സമയം നോക്കിയാണ് SIR നോട്ടീസ് നൽകിയതെന്നും 100 ലധികം പേരാണ് എസ് ഐ ആറിനെതുടർന്ന് മരണപ്പെട്ടത്. എന്തുകൊണ്ട് അസമിൽ SIR ഇല്ല. തിരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് ബംഗാളിനെ ലക്ഷ്യം വയ്ക്കുന്നുവെന്നും മമത ബാനർജി പറഞ്ഞു.
ആധാർ കാർഡ് രേഖയായി പരിഗണിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അത് അംഗീകരിക്കുന്നില്ലെന്നും മമത വ്യക്തമാക്കി. ഇലക്ഷൻ കമ്മിഷനിൽ നിന്ന് നീതി ലഭിക്കുന്നില്ല. കമ്മീഷന് നിരവധി തവണ കത്തയച്ചിട്ടും മറുപടി ലഭിക്കുന്നില്ല.പാർട്ടിക്ക് വേണ്ടി അല്ല ജനങ്ങൾക്ക് വേണ്ടി ആണ് കോടതിയിൽ വന്നത് എന്നും മമത ചൂണ്ടിക്കാട്ടി.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ബംഗാളിനെ മാത്രം കമ്മീഷൻ ലക്ഷ്യം വയ്ക്കുന്നു. ബംഗാൾ സർക്കാരിന്റെ രേഖകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുന്നില്ല. സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയാണ് നിരീക്ഷകരായി നിയോഗിച്ചിരിക്കുന്നത് എന്നും മമത ചൂണ്ടിക്കാട്ടി. ആവശ്യമായ ജീവനക്കാരെ സംസ്ഥാന സർക്കാർ നൽകുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകർ പറയുന്നത് പച്ചക്കള്ളം. തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ട ജീവനക്കാരെ നൽകിയിട്ടുണ്ട് എന്നും മമത മറുപടി നൽകി.
കേസിൽ തിങ്കളാഴ്ച വിശദമായ വാദം കേൾക്കും എന്ന് സുപ്രിം കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വിപുൽ പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ഫയൽ ചെയ്ത പുതിയ ഹർജിയിൽ വാദം ഇന്നത്തേക്ക് അവസാനിച്ചു. ഒരു സംസ്ഥാന മുഖ്യമന്ത്രി തന്നെ നേരിട്ട് കോടതിയിലെത്തി കേസ് വാദിക്കാൻ അനുമതി തേടുന്നത് അപൂർവ്വമായ കാഴ്ചയാണ്. അഭിഭാഷക കൂടിയായ മമത, കേസിൽ കേസിൽ നേരിട്ട് ഹാജരാകാനും വാദിക്കാനും കോടതിയോട് അനുമതി തേടിയിരുന്നു.1970-ൽ സ്ഥാപിതമായ കൊൽക്കത്തയിലെ ജോഗേഷ് ചന്ദ്ര ചൗധരി കോളജ് ഓഫ് ലോയിൽ നിന്നാണ് മമത നിയമ പഠനം പൂർത്തിയാക്കിയത്. 2003വരെ കോടതിയിൽ പ്രാക്ടീസും നടത്തിയിരുന്നു.
SIR reform; My fight is to protect democracy, Bengal Chief Minister Mamata Banerjee argues directly in the Supreme Court











