കൊളംബോ: ഇറാൻ- അമേരിക്ക – ഇസ്രയേൽ സംഘർഷത്തിൽ യുഎസ് ഭീഷണിയെ തുടർന്ന് ശ്രീലങ്കൻ തീരത്തെത്തിയ ഇറാൻ യുദ്ധക്കപ്പലിൽനിന്ന് 204 നാവികരെ സുരക്ഷിതമായി മാറ്റിയെന്ന് ശ്രീലങ്കൻ നാവികസേന അറിയിച്ചു. ഇന്ത്യ സംഘടിപ്പിച്ച സൈനികാഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങിയ മറ്റൊരു ഇറാനിയൻ നാവികേസനാ കപ്പൽ ഇറിസ് ഡെന അന്തർവാഹിനി ഉപയോഗിച്ച് യു.എസ്. മുക്കിയ സാഹചര്യത്തിലാണിത്. കപ്പലിൽ ഉണ്ടായിരുന്ന 208 ഇറാനിയൻ നാവികരിൽ 204 പേരെ കൊളംബോ തുറമുഖത്തേക്ക് ‘സുരക്ഷിതമായി’ മാറ്റിയെന്ന് ശ്രീലങ്കൻ നാവികസേന വ്യക്തമാക്കി.
ഐആർഎൻഎസ് ബുഷെഹ്ർ എന്ന കപ്പലാണ് രണ്ടാമതായി ശ്രീലങ്കൻ തീരത്തെത്തിയത്. തങ്ങളുടെ സമുദ്രാതിർത്തിയിൽ പ്രവേശിക്കാൻ രണ്ടാമതൊരു ഇറാനിയൻ കപ്പൽ അനുമതിതേടിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ശ്രീലങ്ക അറിയിച്ചിരുന്നു. എഞ്ചിനുകളിലൊന്നിൽ തകരാറുണ്ടായ കപ്പലിൽ നാല് നാവികർ ഇപ്പോഴും ബാക്കിയുണ്ടെന്ന് നാവികസേന അറിയിച്ചു. നിലവിലെ സ്ഥാനത്ത് നിന്ന് കിഴക്കൻ തുറമുഖമായ ട്രിങ്കോമാലിയിലേക്ക് കപ്പൽ എത്താൻ കുറഞ്ഞത് രണ്ട് ദിവസമെങ്കിലും എടുക്കുമെന്നും ശ്രീലങ്കൻ നാവികസേന അറിയിച്ചു.
അതേസമയം, ശ്രീലങ്കയുടെ തെക്കൻ തീര പട്ടണമായ ഗല്ലെയ്ക്ക് സമീപം അമേരിക്കൻ അന്തർവാഹിനി ആക്രമണത്തിൽ മുങ്ങിയ ഇറാനിയൻ യുദ്ധക്കപ്പലായ ഐആർഐഎസ് ഡെനയിൽ കൊല്ലപ്പെട്ട 84 ഇറാനിയൻ നാവികരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇറാനിയൻ നാവികരുടെ മൃതദേഹങ്ങൾ സൂക്ഷിക്കാൻ ഇവിടുത്തെ ആശുപത്രിയിയുടെ മോർച്ചറിക്ക് മതിയായ ശേഷിയില്ലെന്ന് അധികൃതർ അറിയിച്ചു. അവരെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സർക്കാർ തീരുമാനം എടുക്കുന്നതുവരെ താത്കാലികമായി സംവിധാനമൊരുക്കി സൂക്ഷിക്കുകയാണെന്ന് വിവരം.
Sri Lanka safely evacuates 204 sailors from second Iranian ship after US threat









