
നളന്ദ: ബിഹാറിലെ നളന്ദ ജില്ലയിലുള്ള പ്രശസ്തമായ ഷീട്‌ല ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ട് സ്ത്രീകൾ മരിച്ചു. ഇന്ന് പുലർച്ചെ നടന്ന പ്രത്യേക മതപരമായ ചടങ്ങുകൾക്കിടെയാണ് നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്.
ക്ഷേത്രത്തിലെ വാർഷിക ചടങ്ങിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് ഭക്തരാണ് പുലർച്ചെ മുതൽ തടിച്ചുകൂടിയത്. ചൈത്ര മാസ്തതിലെ അവസാന ചൊവ്വാഴ്ചയെന്ന പ്രത്യേകതയും ഈ ദിവസത്തിനുണ്ടായിരുന്നു. ക്ഷേത്ര കവാടം തുറന്നതോടെ തിരക്ക് നിയന്ത്രണാതീതമാവുകയും ഭക്തർക്കിടയിൽ തിക്കും തിരക്കും ഉണ്ടാവുകയുമായിരുന്നു.
ശ്വാസം മുട്ടിയും വീണവർക്ക് മുകളിലൂടെ ആളുകൾ കയറിപ്പോയതുമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റ പത്തോളം പേരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസും ജില്ലാ ഭരണകൂടവും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും തിരക്ക് നിയന്ത്രിക്കുകയും ചെയ്തു.
വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ക്ഷേത്രപരിസരത്ത് ഉണ്ടായിരുന്നില്ലെന്ന് ഭക്തർ ആരോപിക്കുന്നുണ്ട്. സംഭവത്തിൽ ബിഹാർ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Stampede at Sheetla Temple in Nalanda: Eight women dead, around ten injured













