തിരുവനന്തപുരം: കേരളത്തിൽ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം മാതൃകയിൽ അതിവേഗ റെയിൽ പദ്ധതി നടപ്പിലാക്കാൻ ഉത്തരവിറക്കി സംസ്ഥാന സർക്കാർ. സിൽവർ ലൈൻ പദ്ധതിക്ക് പിന്നാലെ, പൊതുജനങ്ങൾക്ക് കൂടുതൽ സ്വീകാര്യമായതും പ്രായോഗികവുമായ ആർആർടിഎസ് മാതൃക സ്വീകരിക്കാനാണ് മന്ത്രിസഭയുടെ തീരുമാനം.ഡൽഹി-മീററ്റ് ആർആർടിഎസ് പദ്ധതിയുടെ വിജയകരമായ മാതൃകയാകും കേരളത്തിലും നടപ്പിലാക്കുക. ജനസാന്ദ്രതയും പരിസ്ഥിതി പ്രശ്‌നങ്ങളും കണക്കിലെടുത്ത് ഭൂമി ഏറ്റെടുക്കൽ കുറയ്ക്കുന്നതിനായി തൂണുകളിലൂടെയുള്ള പാതയ്ക്കാണ് മുൻഗണന.
ഇത് നീരൊഴുക്കിനെ തടസ്സപ്പെടുത്തില്ലെന്നും പൊതുജന പ്രതിഷേധം ഒഴിവാക്കുമെന്നുമാണ് സർക്കാർ കരുതുന്നത്. ആകെ 583 കിലോമീറ്റർ ദൈർഘ്യമുള്ള പാത നാല് ഘട്ടങ്ങളിലായാണ് പൂർത്തിയാക്കുക. ഒന്നാം ഘട്ടം തിരുവനന്തപുരം മുതൽ തൃശൂർ വരെയും, രണ്ടാം ഘട്ടം തൃശൂർ മുതൽ കോഴിക്കോട് വരെയും, തുടർന്നുള്ള ഘട്ടങ്ങൾ കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലേക്കും നീളും. ഏകദേശം 1,92,780 കോടി രൂപയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചിലവ്.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 20 ശതമാനം വീതം വിഹിതം നൽകും. ബാക്കി 60 ശതമാനം തുക വായ്‌പയായി കണ്ടെത്തും.കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് മെട്രോകളുമായി ബന്ധിപ്പിച്ച് സംസ്ഥാനത്തുടനീളം ഏകീകൃത യാത്രാ സംവിധാനം ഒരുക്കുകയാണ് ലക്ഷ്യം. ഭാവിയിൽ ഇത് മംഗളൂരു, കോയമ്പത്തൂർ, കന്യാകുമാരി എന്നിവിടങ്ങളിലേക്ക് നീട്ടാനും പദ്ധതിയുണ്ട്. ഡിപിആർ പൂർത്തിയായ ശേഷമേ അന്തിമ ചിലവ് സംബന്ധിച്ച് വ്യക്തതയുണ്ടാകുകയെന്നും ഉത്തരവിൽ പറയുന്നു.
State government issues order to implement high-speed rail project; Order to implement the project on the RRTS model













