
നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ നീതിപൂർവ്വമല്ല നടന്നതെന്നും തെളിവുകൾ പരിശോധിച്ചതിൽ കോടതി പക്ഷപാതപരമായ സമീപനമാണ് സ്വീകരിച്ചതെന്നും സർക്കാർ അപ്പീലിൽ ആരോപിക്കുന്നു. കേസിലെ എട്ടാം പ്രതിയായ ദിലീപും ഒന്നാം പ്രതി പൾസർ സുനിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ഒട്ടേറെ വസ്തുതകൾ കോടതി വിസ്മരിച്ചുവെന്നാണ് സർക്കാരിന്റെ പ്രധാന വാദം.
പൾസർ സുനിയും ദിലീപും വിവിധയിടങ്ങളിലായി ആറ് തവണ കണ്ടുമുട്ടിയതിന് കൃത്യമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും വിചാരണ കോടതി അത് വിശ്വാസത്തിലെടുത്തില്ലെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. ക്വട്ടേഷൻ തുക ആവശ്യപ്പെട്ട് പൾസർ സുനി ദിലീപിന് അയച്ച നിർണായകമായ കത്ത് കോടതി തള്ളിക്കളഞ്ഞത് നിയമപരമായി നിലനിൽക്കില്ലെന്നും സർക്കാർ വാദിക്കുന്നു. വിശ്വസനീയമായ പല സാക്ഷികളുടെയും മൊഴികൾ കോടതി അർഹമായ ഗൗരവത്തോടെ പരിഗണിച്ചില്ലെന്നും സർക്കാർ ആരോപിച്ചു.
അക്രമത്തിന് ഇരയായ നടിയുടെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം എത്തിയതിന് നിർണായകമായ തെളിവുകൾ ഉണ്ടായിരുന്നുവെന്ന് സർക്കാർ വ്യക്തമാക്കുന്നു. ദിലീപിന്റെ സഹോദരന്റെ ഫോണിൽ നിന്നും ദൃശ്യങ്ങളെക്കുറിച്ചുള്ള വിശദമായ വിവരണം കണ്ടെത്തിയത് ഇതിന് തെളിവാണ്. ദൃശ്യങ്ങൾ മണിക്കൂറുകളോളം കാണാതെ ഇത്തരത്തിൽ ഒരു വിവരണം എഴുതിയെടുക്കാൻ സാധിക്കില്ലെന്ന വാസ്തവം കോടതി അവഗണിച്ചുവെന്നും, ഇത്തരം ശക്തമായ തെളിവുകൾ തള്ളി ദിലീപിനെ വെറുതെ വിട്ട നടപടി പുനഃപരിശോധിക്കണമെന്നും അപ്പീലിൽ ആവശ്യപ്പെടുന്നു.
State Govt Challenges Dileep’s Acquittal in Actress Assault Case; Files Appeal in High Court














