ടി പി വധക്കേസ് പ്രതി ജ്യോതി ബാബുവിന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി; ഇടക്കാല ജാമ്യം അനുവദിച്ചു

ദില്ലി: ടി പി വധക്കേസ് പ്രതി ജ്യോതി ബാബുവിന്റെ ശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു. ജ്യോതിബാബുവിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. പ്രതിക്കെതിരെയുള്ളത് ദുർബലമായ തെളിവുകൾ ആണെന്നും ഗൂഢാലോചന തെളിയിക്കുന്നതിന് തെളിവുകളിൽ അപര്യാപ്തത ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, സതീഷ് ചന്ദ്രശർമ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

വൃക്ക രോഗ ചികിത്സക്കായി ജാമ്യം നൽകണമെന്നായിരുന്നു ജ്യോതിബാബുവിൻ്റെ ആവശ്യം. ജ്യോതിബാബുവിന് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തണമെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് സുപ്രീം കോടതി പരിശോധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ ജാമ്യം നൽകാൻ കോടതി തയ്യാറായില്ല. ആദ്യഘട്ട പരിശോധനകൾ ജയിലിൽവച്ച് ചെയ്യാനാകില്ലേ എന്നും കോടതി ചോദിച്ചിരുന്നു. തുടർന്നാണ് ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുന്നത്.

ജാമ്യം അനുവദിക്കുന്നതിനെ കെ.കെ. രമ സുപ്രീം കോടതിയിൽ ശക്തമായി എതിർത്തു. കേസിൻ്റെ മെറിറ്റിനെ സംബന്ധിച്ച് രമ പറഞ്ഞ കാര്യങ്ങൾ പിന്തുണയ്ക്കുന്നതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ജ്യോതി ബാബുവിന് വേണ്ടി സീനിയർ അഭിഭാഷകൻ എസ്. നാഗമുത്തുവും അഭിഭാഷകൻ ജി. പ്രകാശും സുപ്രീം കോടതിയിൽ ഹാജരായി. കെ.കെ. രമയ്ക്കുവേണ്ടി സീനിയർ അഭിഭാഷകൻ ആർ. ബസന്ത്, അഭിഭാഷകൻ എ. കാർത്തിക് എന്നിവരാണ് ഹാജരായത്.

Supreme Court freezes sentence of TP murder case accused Jyoti Babu; grants interim bail