
ന്യൂഡൽഹി: തെരുവുനായ വിഷയത്തിൽ സ്വരം കടുപ്പിച്ച് സുപ്രീം കോടതി. തെരിവുനായയുടെ കടിയേറ്റുള്ള ഓരോ മരണത്തിനും പരിക്കുകൾക്കും സംസ്ഥാന സർക്കാരുകളിൽ നിന്ന് കനത്ത പിഴ (നഷ്ടപരിഹാരം) ഈടാക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കവെ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്.
തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനായി ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെടുന്ന പക്ഷം, ഓരോ നായകടിക്കും മരണത്തിനും സംസ്ഥാന സർക്കാർ കനത്ത നഷ്ടപരിഹാരം നൽകേണ്ടി വരും. തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നവരും ഇത്തരം ആക്രമണങ്ങളിൽ ഉത്തരവാദികളായിരിക്കും. നായ്ക്കളെ സ്നേഹമുണ്ടെങ്കിൽ അവയെ സ്വന്തം വീട്ടിൽ കൊണ്ട് പോയി വളർത്തണമെന്നും പൊതുസ്ഥലങ്ങളിൽ മറ്റുള്ളവരെ കടിക്കാൻ വിടരുതെന്നും കോടതി പറഞ്ഞു.
നായയുടെ കടിയേറ്റാൽ ഉണ്ടാകുന്ന ആഘാതം ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്നതാണെന്ന് കോടതി ഓർമ്മിപ്പിച്ചു. 1950 മുതൽ പാർലമെന്റ് ചർച്ച ചെയ്യുന്ന വിഷയമാണിതെന്നും എന്നാൽ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ദയനീയമായി പരാജയപ്പെട്ടുവെന്നും കോടതി വിമർശിച്ചു.
തെരുവുനായ്ക്കളെ സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നിന്ന് മാറ്റി പാർപ്പിക്കണമെന്നും വന്ധ്യംകരണവും വാക്സിനേഷനും ഊർജിതമാക്കണമെന്നും കോടതി മുൻപ് ഉത്തരവിട്ടിരുന്നു. ഈ കേസിലെ അടുത്ത വാദം ജനുവരി 20-ന് നടക്കും.
Supreme Court takes tough stance on stray dog issue.











