തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിച്ചു. 10 വർഷത്തെ ഭരണ നേട്ടങ്ങൾ എടുത്തു പറഞ്ഞായിരുന്നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. കേരളം വികസന പാതയില്‍ കുതിക്കുന്നെന്നും പത്തുവർഷം ഉണ്ടായത് മികച്ച നേട്ടമാണ്, വികേന്ദ്രീകരണത്തിൽ സംസ്ഥാനം ദേശീയ തലത്തിൽ മാതൃകയാണെന്നും ഗവർണർ പറഞ്ഞു.
കൂടാതെ ശിശുമരണ നിരക്ക് സംസ്ഥാനത്ത് കുറഞ്ഞതും തൊഴിലുറപ്പ് പദ്ധതിയിലുൾപ്പടെ മികച്ച നേട്ടം കൈവരിച്ചതും ദാരിദ്ര്യ നിർമാർജന പദ്ധതിയും ഗവർണർ പ്രസംഗത്തിൽ സൂചിപ്പിച്ചു. അതേസമയം, കേരളത്തിന് അർഹമായ വിഹിതം വെട്ടിക്കുറച്ചതിലുൾപ്പെടെയുള്ള കേന്ദ്ര തീരുമാനങ്ങളെയും ഗവർണർ വിമർശിച്ചു. ജിഎസ്ടി വിഹിതത്തിലെ കുറവും വായ്പാ വിഹിതം വെട്ടിക്കുറച്ചതും ഉൾപ്പെടെ ചൂണ്ടിക്കാട്ടുകയും കേന്ദ്രം സംസ്ഥാന അധികാരങ്ങൾക്ക് മേൽ കൈ കടത്തുന്നെന്നും ഗവർണർ വിമർശിച്ചു.
കൂടാതെ സംസ്ഥാനം വരുമാനം കൂട്ടി, ചെലവുകൾ പരിമിതപ്പെടുത്തി, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിയെന്നും ഗവർണർ പറഞ്ഞു. കേരളത്തിന്റെ സാമ്പത്തിക രംഗം വികസനപാതയിലാണ്. വിഴിഞ്ഞം തുറമുഖം വളർച്ചയ്ക്ക് സഹായകരമാകും. പുതിയ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കും. വിദ്യാഭ്യാസമുള്ള യുവജങ്ങൾക്ക് തൊഴിലവസരങ്ങൾ ഉണ്ടാകും. ക്രമസമാധാന പരിപാലനം പത്ത് വർഷത്തിനിടെ മെച്ചപ്പെടുത്തി.
തടസ്സമില്ലാത്ത വൈദ്യുതി ഉറപ്പാക്കി. ജീവിത നിലവാരം മെച്ചപ്പെടുത്തുന്നത് നവകേരള ലക്ഷ്യം. വന്യജീവി ശല്യം കൊണ്ടുണ്ടാക്കുന്ന കൃഷിനഷ്ടത്തിന് കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും കലാവസ്ഥ വ്യതിയാനത്തെ നേരിടാൻ കാർഷികരംഗത്തെ പ്രാപ്തമാക്കുമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
The last assembly session of the second Pinarayi government; Governor’s policy speech in the assembly, highlighting the achievements of 10 years of Kerala administration











