
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക വിജയിച്ചതായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് തൻ്റെ വിജയാവകാശം ആവർത്തിച്ചത്. എന്നാൽ, നിലവിൽ നടക്കുന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാൻ്റെ ഊർജ്ജ നിലയങ്ങൾക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായേക്കുമെന്ന സൂചനയും അദ്ദേഹം നൽകി.
“നമ്മൾ ഈ യുദ്ധം ജയിച്ചുകഴിഞ്ഞു. എന്നാൽ വ്യാജ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്ക് മാത്രമാണ് ഇത് തുടരണമെന്ന് നിർബന്ധമുള്ളത്,” മാധ്യമ റിപ്പോർട്ടുകളെ വിമർശിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. ഇറാൻ്റെ പ്രതിരോധ സംവിധാനങ്ങൾ ദുർബലമാണെന്നും അമേരിക്കൻ വിമാനങ്ങൾ ഇറാൻ തലസ്ഥാനമായ ടെഹ്‌റാനു മുകളിലൂടെ സ്വതന്ത്രമായി പറക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാൻ്റെ പ്രധാന പവർ പ്ലാൻ്റുകൾ തകർക്കാൻ അമേരിക്കയ്ക്ക് നിഷ്പ്രയാസം സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, യുദ്ധം അവസാനിച്ചതിനെക്കുറിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പരസ്പരവിരുദ്ധമായ പ്രസ്താവനകളാണ് ട്രംപിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. മാർച്ച് 9-ന് യുദ്ധം ഏകദേശം പൂർത്തിയായെന്ന് പറഞ്ഞ അദ്ദേഹം, മണിക്കൂറുകൾക്ക് ശേഷം വിജയം പൂർണ്ണമല്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാൻ്റെ പവർ പ്ലാന്റുകൾ തകർക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ തിങ്കളാഴ്ച രാവിലെ അദ്ദേഹം ഈ നിലപാടിൽ നിന്നും പിന്നോട്ട് പോയി. ഇറാനുമായി ഫലപ്രദമായ ചർച്ചകൾ നടക്കുന്നുണ്ടെന്നും അതിനാൽ അടുത്ത അഞ്ച് ദിവസത്തേക്ക് ആക്രമണങ്ങൾ ഉണ്ടാവില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇതോടെ മേഖലയിലെ സംഘർഷത്തിന് താൽക്കാലിക ശമനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലോകരാജ്യങ്ങൾ. ഒപ്പം ട്രംപിൻ്റെ നിലപാട് മാറ്റങ്ങളും ചർച്ചയാകുന്നുണ്ട്.
“The media doesn’t acknowledge that the war was won”; Trump declares victory over Iran















