അമേരിക്കയിലെ B1/B2 സന്ദർശന വിസ ഹോൾഡേഴ്സ് ശ്രദ്ധിക്കണമെന്ന് ഇന്ത്യയിലെ യുഎസ് എംബസിയുടെ മുന്നറിയിപ്പ്. അമേരിക്കയിൽ സന്ദർശക വിസയിൽ എത്തുന്നവർ തങ്ങൾക്ക് എന്തെല്ലാം ചെയ്യാമെന്നും എന്തെല്ലാം ചെയ്യാൻ അനുവാദമില്ലെന്നും എന്നതിനെക്കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കണമെന്ന് യുഎസ് എംബസി പറഞ്ഞു. വിദ്യാർത്ഥി വിസക്കാർക്കുള്ള സമാന മുന്നറിയിപ്പിന് പിന്നാലെയാണു സന്ദർശക വിസയിൽ എത്തുന്നവർക്കും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
എംബസി Xൽ പങ്കുവച്ച വീഡിയോയിൽ, നിങ്ങൾ നിയമങ്ങൾ പാലിക്കില്ലെന്ന് കോൺസുലർ ഓഫീസർക്ക് തോന്നുകയാണെങ്കിൽ വിസ നിരസിക്കാമെന്നാണ് പറയുന്നത്. വിസ ശരിയായി ഉപയോഗിക്കേണ്ട ഉത്തരവാദിത്വം വിസ കിട്ടുന്ന ആളിന്റേതാണെന്നും വീഡിയോയിൽ പറയുന്നു.
B1/B2 സന്ദർശക വിസ ദുരുപയോഗം ചെയ്താൽ, അല്ലെങ്കിൽ അനുവദിച്ചിരിക്കുന്ന കാലാവധിയ്ക്ക് ശേഷവും താമസിക്കുകയാണെങ്കിൽ ഭാവിയിൽ യുഎസിലേക്കുള്ള യാത്രയ്ക്ക് സ്ഥിരമായ നിരോധനം വരാമെന്നും എംബസി മുന്നറിയിപ്പ് നൽകുന്നു. കൂടുതൽ വിവരങ്ങൾ travel.state.gov/visas ൽ ലഭ്യമാണെന്നും വീഡിയോയിൽ പറയുന്നു.
ബുധനാഴ്ച അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും യുഎസ് എംബസി സമാന മുന്നറിയിപ്പ് നൽകിയിരുന്നു. യുഎസ് നിയമം ലംഘിക്കുന്നതോ അറസ്റ്റ് ചെയ്യപ്പെടുന്നതോ നടന്നാൽ വിദ്യാർത്ഥി വിസ റദ്ദാക്കപ്പെടാം, നാടുകടത്തൽ ഉണ്ടായേക്കാം, ഭാവിയിൽ വിസ ലഭ്യമാകാതിരിക്കാനും സാധ്യതയുണ്ടെന്നും എംബസി അറിയിച്ചു. കഴിഞ്ഞ ആഴ്ച H-1B, H-4 ജോലി വിസകാർക്കും മുന്നറിയിപ്പ് നൽകിയിരുന്നു. കുടിയേറ്റ നിയമലംഘനങ്ങൾക്ക് കഠിനമായ ക്രിമിനൽ ശിക്ഷകൾ നേരിടേണ്ടി വരാമെന്ന് എംബസി പറഞ്ഞു.
ട്രംപ് നേതൃത്വത്തിലുള്ള യുഎസ് സർക്കാരിന്റെ നിയമവിരുദ്ധ കുടിയേറ്റത്തിനെതിരായ കടുത്ത നടപടികളും വിസ പ്രക്രിയയിലെ കർശന നടപടികളുടെയും പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പുകൾ വരുന്നത്. കർശന നിയമങ്ങളുടെ പശ്ചാത്തലത്തിൽ, കഴിഞ്ഞ വർഷം യുഎസിലേക്കുള്ള പുതിയ അന്താരാഷ്ട്ര വിദ്യാർത്ഥി ചേർക്കലിൽ ഏകദേശം 17% ഇടിവ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. H- 1B വിസക്കാർക്കും മുൻകാലത്തേക്കാൾ നീണ്ട കാത്തിരിപ്പ് ഈ കാലയളവിൽ നേരിടേണ്ടി വരുന്നതായും റിപ്പോർട്ടുകളുണ്ട്.
The US Embassy in India issued a stark warning for those seeking B1/B2 visitor visas for the United States














