
കുട്ടനാട്: കുട്ടനാട് നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന റെജി ചെറിയാൻ്റെ നാമനിർദ്ദേശ പത്രികയിന്മേലുള്ള പുനപരിശോധന ഇന്ന് നടക്കും. പത്രികയിൽ ക്രിമിനൽ കേസ് വിവരങ്ങൾ പൂർണ്ണമായി രേഖപ്പെടുത്തിയില്ലെന്ന എൽഡിഎഫിൻ്റെ പരാതിയെത്തുടർന്നാണ് നടപടി.
രാമൻചിറ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെ കേസുകൾ മാത്രം രേഖപ്പെടുത്തിയ റെജി ചെറിയാൻ, ആലപ്പുഴ കോടതിയിലുള്ള കേസുകളുടെ വിവരങ്ങൾ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ലെന്നാണ് എൽഡിഎഫിൻ്റെ പ്രധാന ആക്ഷേപം.
റെജി ചെറിയാൻ സമർപ്പിച്ച മൂന്ന് സെറ്റ് പത്രികകളിൽ ഒന്ന് നേരത്തെ തന്നെ അധികൃതർ തള്ളിയിരുന്നു. പിന്തുണച്ചവരുടെ വിവരങ്ങൾ രേഖപ്പെടുത്താത്തതിനാലായിരുന്നു ഈ നടപടി.
ബാക്കിയുള്ള രണ്ട് സെറ്റ് പത്രികകളിലെ പിഴവുകൾ പരിശോധിക്കാൻ റിട്ടേണിങ് ഓഫീസർ ഇന്ന് വിശദമായ ഹിയറിങ് നടത്തും. ഇതിന് ശേഷമായിരിക്കും പത്രിക സ്വീകരിക്കണോ വേണ്ടയോ എന്നതിൽ അന്തിമ തീരുമാനമുണ്ടാകുക.
പത്രിക തള്ളപ്പെട്ടാൽ യുഡിഎഫിന് മണ്ഡലത്തിൽ അത് വലിയ രാഷ്ട്രീയ തിരിച്ചടിയാകും. അതിനാൽ തന്നെ ഇന്നത്തെ വരണാധികാരിയുടെ തീരുമാനം കുട്ടനാട് രാഷ്ട്രീയത്തിൽ അതീവ നിർണായകമാണ്.
Today is crucial for UDF candidate Reji Cherian in Kuttanad















