
ന്യൂഡൽഹി: സ്ത്രീയുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരട് അഴിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗശ്രമമായി കണക്കാക്കാമെന്ന് സുപ്രീം കോടതിയുടെ നിർണായക വിധി. ഇതുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച വിവാദ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. പൈജാമയുടെ ചരട് അഴിക്കുന്നത് കേവലം ‘ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പ്’ മാത്രമല്ലെന്നും, അത് ബലാത്സംഗത്തിനുള്ള കൃത്യമായ ശ്രമമാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
2025 മാർച്ചിൽ ജസ്റ്റിസ് രാം മനോഹർ നാരായൺ മിശ്രയുടെ ബെഞ്ച് പുറപ്പെടുവിച്ച വിധിയിൽ, മാറിടത്തിൽ സ്പർശിക്കുന്നതും വസ്ത്രത്തിൻ്റെ ചരട് അഴിക്കുന്നതും ബലാത്സംഗശ്രമമല്ലെന്നും മറിച്ച് സ്ത്രീത്വത്തെ അപമാനിക്കൽ മാത്രമാണെന്നും നിരീക്ഷിച്ചിരുന്നു. ഇത് കുറഞ്ഞ ശിക്ഷ മാത്രം ലഭിക്കുന്ന കുറ്റമാണ്.
ഹൈക്കോടതിയുടെ ഈ നിലപാട് അങ്ങേയറ്റം മനുഷ്യത്വരഹിതവും സംവേദനക്ഷമതയില്ലാത്തതുമാണെന്ന് സുപ്രീം കോടതി നേരത്തെ സ്റ്റേ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ 11 വയസ്സുള്ള പെൺകുട്ടിക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമ കേസിലാണ് ഈ സുപ്രധാന വിധി ഉണ്ടായത്. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരമുള്ള കർശനമായ വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി സ്ഥിരീകരിച്ചു.
Touching a woman’s breasts and trying to untie her pyjamas can be considered attempted rape – Supreme Court’s landmark verdict.















