
വാഷിംഗ്ടൺ: കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് . കൊളംബിയക്കെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് ട്രംപ് ഭീഷണി മുഴക്കി ദിവസങ്ങൾക്കുള്ളിലാണ് ഈ ക്ഷണം ഉണ്ടായിരിക്കുന്നത്.
ബുധനാഴ്ച ട്രംപും പെട്രോയും ഫോണിൽ സംസാരിച്ചെന്നും സൗഹൃദപരമായ ഒരു ഫോൺ കോൾ ആയിരുന്നു അതെന്നും മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങൾ ചർച്ച ചെയ്തെന്നും ട്രംപ് പറഞ്ഞു. കൊളംബിയൻ പ്രസിഡന്റിനെ നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്ന ട്രംപ്, ഫോൺ സംഭാഷണത്തിന് ശേഷം പെട്രോയെ കാണാൻ താൻ ആഗ്രഹിക്കുന്നുവെന്ന് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു.
“കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയുമായി സംസാരിക്കാൻ കഴിഞ്ഞത് ഒരു വലിയ ബഹുമതിയാണ്, അദ്ദേഹം ഞങ്ങൾക്കുണ്ടായ മയക്കുമരുന്നുകളുടെയും മറ്റ് അഭിപ്രായവ്യത്യാസങ്ങളുടെയും സാഹചര്യം വിശദീകരിക്കാൻ വിളിച്ചു,” ട്രംപ് തന്റെ സോഷ്യൽ മീഡിയ സൈറ്റിൽ പോസ്റ്റ് ചെയ്തു. “അദ്ദേഹത്തിന്റെ കോളിനെയും സ്വരത്തെയും ഞാൻ അഭിനന്ദിക്കുന്നു, സമീപഭാവിയിൽ അദ്ദേഹത്തെ കാണാൻ ആഗ്രഹിക്കുന്നു.” ട്രംപ് കുറിച്ചു.
അതേസമയം, വെനസ്വേലയിലെ സൈനിക ഇടപെടലിന് പിന്നാലെ, കൊളംബിയയും സമാനമായ ഭീഷണി നേരിടുന്നുണ്ടെന്ന് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു. പെട്രോ “കൊക്കെയ്ൻ നിർമ്മിച്ച് അമേരിക്കയ്ക്ക് വിൽക്കുന്നു” എന്നായിരുന്നു ട്രംപിൻ്റെ ആരോപണം. ട്രംപിന്റെ ഭീഷണികൾക്കെതിരെ കൊളംബിയയിൽ വലിയ പ്രതിഷേധ റാലികൾ നടന്നിരുന്നു. എന്നാൽ, വൈറ്റ് ഹൗസിലെ കൂടിക്കാഴ്ചയിൽ താൻ പങ്കെടുക്കുമെന്ന് പെട്രോ അറിയിച്ചിട്ടുണ്ട്.
Trump invites Colombian president to White House












