വാഷിങ്ടൺ: മാർപാപ്പയ്ക്കെതിരേ രൂക്ഷവിമർശനമുന്നയിച്ചതിന് പിന്നാലെ രോഗശാന്തി നൽകുന്ന യേശുവായി സ്വയം ചിത്രീകരിച്ച ചിത്രവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രോഗശാന്തി നൽകുന്ന യേശുവായി സ്വയം ചിത്രീകരിക്കുന്ന എഐ ചിത്രമാണ് ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യലിൽ പോസ്റ്റിൽ പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തിൻ്റെ പശ്ചാത്തലത്തിൽ അമേരിക്കൻ പതാക, സൈനികർ, വിമാനങ്ങൾ, പരുന്ത്, നഴ്‌സുമാർ, രോഗിയായ ആൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, കൈയിൽ പ്രത്യേക വെളിച്ചവും രോഗിയുടെ തലയിൽ കൈവെച്ച് ശാന്തി നൽകുന്ന തരത്തിൽ ട്രംപ് നിൽക്കുന്നതുമാണ് ചിത്രത്തിലുള്ളത്.

അതേസമയം, സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ശനിയാഴ്ച നടന്ന പ്രാർത്ഥനാ ശുശ്രൂഷയ്ക്കിടെ യുദ്ധം അവസാനിപ്പിക്കാൻ മാർപാപ്പ ആഹ്വാനംചെയ്‌തിരുന്നു. വെടിനിർത്തൽ ചർച്ചയുടെ അന്നേ ദിവസം തന്നെയായിരുന്നു മാർപാപ്പ സമാധാനത്തിനായി ആഹ്വാനം ചെയ്തത്. എന്നാൽ, മാർപാപ്പക്കെതിരെ ട്രംപ് രംഗത്തെത്തി. മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതിയെന്നും രാഷ്ട്രീയക്കാരനാകരുതെന്നും ട്രംപ് രൂക്ഷമായി വിമർശിച്ചു.
തന്നെ നേരിടാനാണ് ഒരു അമേരിക്കക്കാരനായ ലിയോയെ സഭ മാർപ്പാപ്പയായി തിരഞ്ഞെടുത്തതെന്ന് ട്രംപ് ആരോപിച്ചു. താൻ വൈറ്റ് ഹൗസിൽ ഇല്ലായിരുന്നുവെങ്കിൽ ലിയോ വത്തിക്കാനിൽ ഉണ്ടാകില്ലായിരുന്നുവെന്നും ട്രംപ് പറഞ്ഞു. ഇതിന് പിന്നാലെ സമാധാനത്തിനായി ഇനിയും ശബ്ദമുയർത്തുമെന്ന മറുപടിയുമായി മാർപാപ്പ രംഗത്തെത്തിയിരുന്നു.
എന്നാൽ, ഇതാദ്യമായിട്ടല്ല ട്രംപ് സ്വന്തം ചിത്രം ഉപയോഗിച്ചുള്ള എഐ ചിത്രീകരണം പങ്കുവെക്കുന്നത്. നേരത്തെ മാർപാപ്പയെ തിരഞ്ഞെടുക്കുന്ന വേളയിൽ പോപിന്റെ വസ്ത്രം ധരിച്ചുകൊണ്ടുള്ള സ്വന്തം എഐ ചിത്രം സാമൂഹിക മാധ്യമങ്ങളിലും വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്സ് പേജിലും ഈ ചിത്രം പങ്കുവെച്ചിരുന്നു. ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
Trump portrays himself as Jesus the healer after fierce criticism of the Pope











