
അമേരിക്കൻ നാവികസേനയുടെ കസ്റ്റഡിയിലുള്ള വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ചിത്രം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്തുവിട്ടു. കൈവിലങ്ങിട്ട് കണ്ണ് കെട്ടിയ നിലയിലുള്ള മഡുറോയുടെ ചിത്രം യുദ്ധക്കപ്പലിനുള്ളിൽ നിന്നുള്ളതാണെന്ന് ട്രംപ് വ്യക്തമാക്കി. മഡുറോയും ഭാര്യയും അമേരിക്കൻ നീതിന്യായ വ്യവസ്ഥയ്ക്ക് മുന്നിൽ വിചാരണ നേരിടേണ്ടി വരുമെന്നും മഡുറോ പിടിയിലായ ശേഷം ആദ്യമായി നടത്തിയ വാർത്താസമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കി. വെനസ്വേലയിൽ ജനാധിപത്യപരമായ അധികാര കൈമാറ്റം പൂർത്തിയാകുന്നത് വരെ അമേരിക്ക അവിടെ ഭരണം നടത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു. പടിഞ്ഞാറൻ അർദ്ധഗോളത്തിൽ അമേരിക്കൻ ആധിപത്യം പുനഃസ്ഥാപിക്കപ്പെട്ടതായും യു എസ് പ്രസിഡന്‍റ് അവകാശപ്പെട്ടു.
മഡുറോയെ ഒരു ഏകാധിപതി എന്ന് വിശേഷിപ്പിച്ച ട്രംപ്, ആവശ്യമായി വന്നാൽ വെനസ്വേലയിൽ ഇനിയും സൈനിക ആക്രമണം നടത്താൻ മടിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി. വെനസ്വേലയിൽ അമേരിക്കൻ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ആർക്കും മഡുറോയുടെ ഗതി തന്നെ വരുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഭാവിയിൽ അമേരിക്കൻ എണ്ണക്കമ്പനികൾ വെനസ്വേലയിൽ നിക്ഷേപം നടത്തുമെന്നും ലാഭമുണ്ടാക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. നിലവിൽ ഇനിയൊരു സൈനിക നീക്കം വേണ്ടിവരില്ലെന്നാണ് യുഎസ് വിലയിരുത്തലെങ്കിലും വെനസ്വേലയിൽ അമേരിക്കൻ സൈന്യം അതീവ ജാഗ്രത തുടരുകയാണ്.
നേരത്തെ ഡുറോയെ അമേരിക്കൻ സൈന്യം പിടികൂടിയത് ഒരു ടിവി ഷോ കാണുന്നത് പോലെ തത്സമയം താൻ വീക്ഷിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. മഡുറോയും ഭാര്യയും നിലവിൽ അമേരിക്കൻ യുദ്ധക്കപ്പലിലാണെന്നും ഇവരെ വിചാരണയ്ക്കായി ഉടൻ തന്നെ ന്യൂയോർക്കിലേക്ക് എത്തിക്കുമെന്നും ഫോക്സ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കിയിരുന്നു. ഹെലികോപ്റ്റർ മാർഗ്ഗമാണ് മഡുറോയെയും സംഘത്തെയും യുദ്ധക്കപ്പലിലേക്ക് മാറ്റിയത്. അതീവ സങ്കീർണ്ണമായ ഈ കമാൻഡോ ഓപ്പറേഷനിടെ ചില അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും ട്രംപ് അറിയിച്ചു. മഡുറോയോട് കീഴടങ്ങാൻ ഒരാഴ്ച മുൻപ് താൻ നേരിട്ട് ആവശ്യപ്പെട്ടിരുന്നുവെന്നും, സമാധാനപരമായി അധികാരം ഒഴിയാനുള്ള നിർദ്ദേശം അദ്ദേഹം നിരസിച്ചതോടെയാണ് സൈനിക നടപടിയിലേക്ക് നീങ്ങിയതെന്നും ട്രംപ് കൂട്ടിച്ചേർത്തു.















