
വാഷിംഗ്ടൺ: ശനിയാഴ്ച പുലർച്ചെ വെനിസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിലും റെയ്ഡിലും സാധാരണക്കാരും സൈനികരും ഉൾപ്പെടെ 40-ലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.
അതേസമയം, വെനിസ്വേലയിലെ ആക്രമണങ്ങൾക്കും നിക്കോളാസ് മഡുറോയെ പിടികൂടിയതിനും ശേഷം, ഭരണകൂടത്തിലെ ശേഷിക്കുന്ന അംഗങ്ങൾ രാജ്യത്തെ “ശരിയാക്കാനുള്ള” തന്റെ ശ്രമങ്ങളുമായി സഹകരിച്ചില്ലെങ്കിൽ വെനിസ്വേലയിൽ രണ്ടാമത്തെ സൈനിക ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. അവർ “മര്യാദയ്ക്ക് പെരുമാറിയില്ലെങ്കിൽ” വീണ്ടും ആക്രമിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. മഡുറോയ്ക്ക് പകരം അധികാരമേറ്റ താൽക്കാലിക പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് സഹകരിക്കണമെന്നും വെനിസ്വേലയിലെ എണ്ണ ഉൽപാദനം പുനഃസ്ഥാപിക്കാനും മയക്കുമരുന്ന് കടത്ത് തടയാനും യുഎസ് ആഗ്രഹിക്കുന്നതായും ട്രംപ് പറഞ്ഞു.
ശനിയാഴ്ച പിടിയിലായ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും യുഎസ് സൈന്യം ന്യൂയോർക്ക് നഗരത്തിലേക്കാണ് കൊണ്ടുവന്നത്, അവിടെ അദ്ദേഹം ക്രിമിനൽ കുറ്റങ്ങൾ നേരിടേണ്ടിവരും. തെക്കേ അമേരിക്കൻ രാജ്യത്ത് ഒരു അധികാര കൈമാറ്റം സംഭവിക്കുന്നതുവരെ, യുഎസ് വെനിസ്വേലയെ “ഭരിക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്.
“സുരക്ഷിതവും ഉചിതവും നീതിയുക്തവുമായ ഒരു മാറ്റം നടത്താൻ കഴിയുന്ന സമയം വരെ ഞങ്ങൾ രാജ്യം ഭരിക്കും,” ട്രംപ് പറഞ്ഞു. മഡുറോയുടെ അഭാവത്തിൽ, വെനിസ്വേലയുടെ സുപ്രീം കോടതി രാജ്യത്തിന്റെ ആക്ടിംഗ് പ്രസിഡന്റായി ചുമതലയേൽക്കാൻ രാജ്യത്തിന്റെ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനോട് ഉത്തരവിട്ടിരുന്നു. “റിപ്പബ്ലിക് പ്രസിഡൻ്റിൻ്റെ നിർബന്ധിത അഭാവത്തിൽ, ഭരണകൂടത്തിന്റെ തുടർച്ച, സർക്കാർ ഭരണം, പരമാധികാരം സംരക്ഷിക്കൽ എന്നിവ ഉറപ്പാക്കുന്നതിന് ബാധകമായ നിയമ ചട്ടക്കൂട് നിർണ്ണയിക്കാൻ” കോടതി കൂടുതൽ ആലോചിക്കുമെന്ന് വിധിന്യായത്തിൽ പറയുന്നു,
വെനിസ്വേലയിലെ യുഎസ് സൈനിക നടപടിയെ ചൈന, റഷ്യ, ഇന്ത്യ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങൾ അപലപിക്കുകയും വെനിസ്വേലയ്ക്ക് പിന്തുണ അറിയിക്കുകയും ചെയ്തു.
“ഒരു പരമാധികാര രാജ്യത്തിനെതിരെ യുഎസ് നടത്തിയ ബലപ്രയോഗവും ഒരു രാജ്യത്തിന്റെ പ്രസിഡന്റിനെതിരായ ബലപ്രയോഗവും വളരെയധികം ഞെട്ടിക്കുകയും ശക്തമായി അപലപിക്കുകയും ചെയ്യുന്നു” എന്ന് ചൈന പറഞ്ഞു. “വെനിസ്വേലയ്‌ക്കെതിരായുണ്ടായത് സായുധ ആക്രമണ പ്രവൃത്തി” എന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയം യുഎസ് നടപടിയെ വിശേഷിപ്പിച്ചു, അത് “ആഴത്തിൽ ആശങ്കാജനകവും അപലപനീയവുമാണ് എന്നും അവർ കൂട്ടിച്ചേർത്തു.
വെനിസ്വേലയ്ക്ക് പുറമെ കൊളംബിയ, മെക്സിക്കോ എന്നീ രാജ്യങ്ങളും മയക്കുമരുന്ന് കടത്ത് നിയന്ത്രിച്ചില്ലെങ്കിൽ സൈനിക നടപടി നേരിടേണ്ടി വരുമെന്ന് ട്രംപ് സൂചിപ്പിച്ചു.
Trump threatens second military strike on Venezuela if remaining members of Maduro regime don’t cooperate














