വാഷിംഗ്ടൺ: “ലിബറേഷൻ ഡേ” താരിഫുകൾ ഒരു വർഷം പിന്നിടുമ്പോൾ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും വ്യാപാര രംഗത്ത് വലിയ തീരുമാനങ്ങളുമായി രംഗത്ത്. ഇത്തവണ മരുന്നുകളും പ്രധാന ലോഹങ്ങളുമാണ് ലക്ഷ്യം. അമേരിക്കയ്ക്കുള്ളിൽ തന്നെ നിർമ്മാണം വർധിപ്പിക്കാനാണ് ഈ നീക്കമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
പുതിയ ഉത്തരവനുസരിച്ച്, യുഎസിന് പുറത്തു നിർമ്മിക്കുന്ന പാറ്റന്റ് മരുന്നുകൾക്ക് 100 ശതമാനം താരിഫ് ഏർപ്പെടുത്തി. കമ്പനികൾ യുഎസിൽ നിർമ്മാണ സൗകര്യങ്ങൾ സ്ഥാപിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ, ഈ കർശന നികുതി ബാധകമാകും. വലിയ ഫാർമ കമ്പനികൾക്ക് “റീഷോറിംഗ് പ്ലാൻ” സമർപ്പിക്കാൻ 120 ദിവസവും ചെറുകിട കമ്പനികൾക്ക് 180 ദിവസവും സമയം അനുവദിച്ചിട്ടുണ്ട്.
അതേസമയം, യുഎസിൽ പ്ലാന്റുകൾ സ്ഥാപിക്കാൻ തയ്യാറാകുന്ന കമ്പനികൾക്ക് 20 ശതമാനം എന്ന കുറവ് താരിഫ് മാത്രമേ ബാധകമാകൂ. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കും ഈ നടപടികൾ ബാധകമാകും. റീഷോറിംഗ് പദ്ധതിയിൽ പങ്കെടുക്കാത്ത കമ്പനികളുടെ ഇന്ത്യയിൽ നിന്നുള്ള പാറ്റന്റ് മരുന്നുകൾക്ക് 100% നികുതി ബാധകമാകുമെന്ന് അധികൃതർ അറിയിച്ചു.
ചില രാജ്യങ്ങൾക്ക് ഇളവുകളും അനുവദിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ, സ്വിറ്റ്സർലാൻഡ് എന്നിവയ്ക്ക് 15 ശതമാനം താരിഫ് മാത്രമാകും. ബ്രിട്ടന് മൂന്ന് വർഷത്തേക്ക് മരുന്നുകൾക്ക് താരിഫ് കിഴിവ് ലഭിച്ചു. ജനറിക് മരുന്നുകൾക്ക് നിലവിൽ ഈ നികുതി ബാധകമല്ല. ഇതിനൊപ്പം സ്റ്റീൽ, അലുമിനിയം, കോപ്പർ മേഖലകളിലും താരിഫ് ഘടന പുനഃസംഘടിപ്പിച്ചു. ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ മുഴുവൻ മൂല്യത്തെ അടിസ്ഥാനമാക്കി നികുതി കണക്കാക്കും. പ്രധാനമായും ഈ ലോഹങ്ങൾ ഉൾപ്പെടുന്ന ഉൽപ്പന്നങ്ങൾക്ക് 50% വരെ താരിഫ് ഈടാക്കും. ഭാഗികമായി ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾക്ക് 25% നികുതി ബാധകമാകും.
ചില വ്യവസായ ഉപകരണങ്ങൾക്ക് 2027 വരെ 15% നികുതി തുടരും. എന്നാൽ, അമേരിക്കൻ ലോഹങ്ങൾ ഉപയോഗിച്ച് വിദേശത്ത് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് 10% മാത്രം താരിഫ് ബാധകമാകും. 15%ൽ താഴെ ലോഹ ഉള്ളടക്കമുള്ള ഉൽപ്പന്നങ്ങൾ ഇനി ഈ പരിധിയിൽ ഉൾപ്പെടില്ല. ഈ മാറ്റങ്ങൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. വിദേശ രാജ്യങ്ങൾ വില കൃത്രിമമായി കുറച്ച് താരിഫ് ഒഴിവാക്കുന്നതിനെ തടയാനാണ് പുതിയ സംവിധാനം കൊണ്ടുവന്നതെന്ന് യുഎസ് ഭരണകൂടം വ്യക്തമാക്കി.
ഇടക്കാല തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി വിലവർധന ആശങ്കകൾ ഉയർന്നിട്ടുണ്ടെങ്കിലും, ഉപഭോക്താക്കൾക്ക് നേരിട്ടുള്ള ബാധ്യത ഉണ്ടാകില്ലെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്. ആഭ്യന്തര ഉൽപ്പാദനവും സാമ്പത്തിക സുരക്ഷയും ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമാണ് ഈ നടപടികൾ എന്നും അധികൃതർ കൂട്ടിച്ചേർത്തു.
Trump’s new move; 100 percent tariff on patented drugs, exemption for steel and aluminum














