
ടെഹ്റാൻ: ഇറാനിലെ പൊതു അടിസ്ഥാന സൗകര്യങ്ങൾ ബോംബിട്ടു തകർക്കുമെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭീഷണിയെത്തുടർന്ന്, രാജ്യത്തെ വൈദ്യുതി നിലയങ്ങൾക്ക് സംരക്ഷണമൊരുക്കാൻ ‘മനുഷ്യചങ്ങല’ തീർക്കാൻ യുവാക്കളോട് ഇറാൻ ആഹ്വാനം ചെയ്തു. ഇറാൻ്റെ യുവജന-കായിക സഹമന്ത്രി അലിരേസ റഹീമിയാണ് ഈ നിർണായക നീക്കത്തിന് ആഹ്വാനം നൽകിയത്.
ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കാൻ തയ്യാറായില്ലെങ്കിൽ ഇറാൻ്റെ പൊതു സംവിധാനങ്ങൾ ആക്രമിക്കുമെന്നായിരുന്നു ട്രംപിൻ്റെ മുന്നറിയിപ്പ്. ഇതിനു മറുപടിയായാണ് “ഇറാനിയൻ യുവാക്കളുടെ മനുഷ്യചങ്ങല ഒരു ശോഭനമായ നാളേക്ക് വേണ്ടി” എന്ന പേരിൽ ദേശീയ ക്യാമ്പയിൻ പ്രഖ്യാപിച്ചിരിക്കുന്നത്.
“ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് രാജ്യത്തുടനീളമുള്ള വൈദ്യുതി നിലയങ്ങൾക്ക് മുന്നിൽ എല്ലാ വിഭാഗം ജനങ്ങളും കൈകോർത്ത് നിൽക്കും. പൊതു അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുന്നത് യുദ്ധക്കുറ്റമാണെന്ന് ലോകത്തോട് വിളിച്ചുപറയാനാണ് ഈ പ്രതിഷേധം,” എന്ന് മന്ത്രി അലിരേസ റഹീമി എക്സിൽ കുറിച്ചു. യുവാക്കളെ കൂടാതെ കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും കായികതാരങ്ങളും ഈ മനുഷ്യമതിലിൻ്റെ ഭാഗമാകുമെന്നും അദ്ദേഹം അറിയിച്ചു.
കരാറിൽ ഒപ്പിടാൻ ചൊവ്വാഴ്ച രാത്രി 8 മണി വരെയാണ് ട്രംപ് ഇറാനു സമയം അനുവദിച്ചിരിക്കുന്നത്. ഇതിനിടെ ഇറാൻ നടത്തുന്ന ഈ പ്രതിഷേധം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Trump’s threat: Iran asks youth to form ‘human chains’ around power plants














