എൽഡിഎഫ് സർക്കാരിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻ്റണി. മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറുമെന്നും കേരളത്തിൽ ഭരണമാറ്റം ഉണ്ടാകും. ഇടിമുഴക്കം പോലെ യുഡിഎഫ് തിരിച്ചവരുമെന്ന് എകെ ആന്റണി പറഞ്ഞു. ഈ സർക്കാർ പോയെ തീരു എന്ന് ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. ഈ സർക്കാർ ഇനി സാങ്കേതികമായി ഭരിക്കുക മാത്രമാണ്. പിണറായി ഭരണം പോയി കഴിഞ്ഞിരിക്കുന്നു. അവസാന മന്ത്രിസഭാ യോഗത്തിൽ തിരക്കിട്ടു എടുത്ത തീരുമാനങ്ങൾ ജനങ്ങളുടെ മനസിൽ ഇല്ല. കടലാസിന്റെ വില പോലും അതിന് കൊടുക്കില്ല. പത്തു വർഷം ചെയ്യാത്തതാണ് അവസാനം തിരക്കിട്ടു ചെയ്തെതെന്നുo എകെ ആൻ്റണി പറഞ്ഞു.
അധികാരത്തിൽ വന്നപ്പോൾ ജനകീയ മുഖ്യമന്ത്രി ആയിരുന്നു. അധികാരം ഒഴിയാറാകുമ്പോൾ ജനങ്ങൾ വേഗം ഒഴിഞ്ഞു പോകണമെന്ന് പറയുന്ന മുഖ്യമന്ത്രിയായി പിണറായി മാറി. കഴിഞ്ഞ വർഷം കേരളത്തിലെ മുഖ്യമന്ത്രി ഒറ്റയ്ക്ക് എത്ര സന്ദർശകരെ സ്വീകരിച്ചു. മുഖ്യമന്ത്രിയെ കാണാൻ ജനങ്ങൾ എത്തിയോ. അദൃശ്യനായ മുഖ്യമന്ത്രി ആയിരുന്നു കഴിഞ്ഞ വർഷം പിണറായി വിജയൻ. സെക്രട്ടറിയേറ്റ് രാവണൻ കോട്ടയാക്കി മാറ്റിയെന്നും പി ആർ കൊണ്ട് മാത്രം ജനങ്ങൾ അറിഞ്ഞ മുഖ്യമന്ത്രി ആയി പിണറായി മാറിയെന്നും ജനങ്ങളെ കാണാൻ മടിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും എകെ ആൻ്റണി അഭിപ്രായപെട്ടു.
മൂന്നാമതും പിണറായി വരും എന്ന പ്രചാരണം മതി യു ഡി എഫിന് വോട്ടു അധികം കിട്ടാൻ. മൂന്നാം പിണറായി സർക്കാർ ഇടതു പ്രവർത്തകർക്ക് പോലും ഞെട്ടലാണ്. പതിനഞ്ചു വർഷത്തെ പിണറായി ഭരണം താങ്ങാനുള്ള കരുത്ത് ജനാധിപത്യ കേരളത്തിനില്ലെന്ന് എകെ ആൻ്റണി പറഞ്ഞു. കേരത്തിൽ ചെറുപ്പക്കാരുടെ കൂട്ട പലായനമാണ് നടക്കുന്നത്. തൊഴിൽ ഇല്ലായ്മ കാരണം കേരളം വിട്ടു പോകാൻ ബഹുഭൂരിപക്ഷം ആഗ്രഹിക്കുന്നു. അത്രയ്ക്ക് ഗതികേടിലാണ് കേരളം.
ഇടതുപക്ഷം തകർന്നു ആ സ്ഥാനത്തു ബിജെപി വരാൻ ഞങ്ങളാരും ആഗ്രഹിക്കുന്നില്ല. ഇടതുപക്ഷം നിലനിൽക്കണം. അതിനു പിണറായി ഭരണം അവസാനിക്കണം. ബിജെപി കേരളത്തിന്റെ മണ്ണിനു പറ്റിയ പാർട്ടിയല്ല. ആ വിത്ത് ഈ മണ്ണിൽ പിടിക്കില്ല. ഇത് മത സൗഹാർദ്ദത്തിന്റെ നാടാണ്. ഇവിടെ ജാതിയും മതവും തിരിച്ച തെരുവുകളില്ലെന്നും എകെ ആന്റണി കൂട്ടിച്ചേർത്തു.
UDF will return; If Pinarayi comes for the third time, it will be the greatest disaster Kerala has ever seen, says AK Antony













