
ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായി നടക്കുന്ന അക്രമത്തെ യുകെയിലെ പ്രമുഖ പ്രതിപക്ഷ നേതാവും കൺസർവേറ്റീവ് പാർട്ടി എംപിയുമായ ബോബ് ബ്ലാക്ക്മാൻ അപലപിച്ചു. മുഹമ്മദ് യൂനസിന്റെ ഭരണകൂടം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനും നീതിയുക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ തിരഞ്ഞെടുപ്പുകൾ ഉറപ്പാക്കുന്നതിനും പ്രവർത്തിക്കാൻ അദ്ദേഹം ലേബർ സർക്കാരിനോട് ആവശ്യപ്പെട്ടു.
ബംഗ്ലാദേശിൽ ഹിന്ദുക്കൾ തെരുവുകളിൽ കൊല്ലപ്പെടുമ്പോൾ അവരുടെ വീടുകളും ക്ഷേത്രങ്ങളും വ്യാപകമായി തീയിട്ട് നശിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം പാർലമെൻ്റിൽ പറഞ്ഞു. ഇത് വംശഹത്യയ്ക്ക് തുല്യമായ അക്രമമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ഇസ്‌കോൺ (ISKCON) നിരോധിക്കാനുള്ള ബംഗ്ലാദേശ് ഹൈക്കോടതിയുടെ നീക്കത്തെയും ഹിന്ദു പുരോഹിതനായ ചിന്മയ് കൃഷ്ണ ദാസിനെ തടവിലാക്കിയതിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഈ വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രമുഖ രാഷ്ട്രീയ കക്ഷിയായ അവാമി ലീഗിനെ വിലക്കിയതിനെ ചോദ്യം ചെയ്ത അദ്ദേഹം നടപടികൾ ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നും ചൂണ്ടിക്കാട്ടി.
ബ്രിട്ടീഷ് സർക്കാരിൻ്റെ ഇടപെടൽ
ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നും അവിടെ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ബ്ലാക്ക്മാൻ ആവശ്യപ്പെട്ടു. യുകെയിലെ ‘ഓൾ പാർട്ടി പാർലമെൻ്ററി ഗ്രൂപ്പ് ഫോർ ബ്രിട്ടീഷ് ഹിന്ദുസ്’ ചെയർമാൻ കൂടിയാണ് ബോബ് ബ്ലാക്ക്മാൻ.
UK MP raises Bangladesh violence in British Parliament.














