ന്യൂഡൽഹി: ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും മുഖ്യാതിഥികളായി പങ്കെടുത്തു. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള നിർണായകമായ സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന സൂചനകൾക്കിടയിലാണ് ഇരുവരുടെയും ഇന്ത്യ സന്ദർശനം.
രാഷ്ട്രപതി ദ്രൗപതി മുർമുവിനോടൊപ്പം പരമ്പരാഗത രഥത്തിലാണ് ഇരുവരും പരേഡിന് എത്തിയത്.ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയാകാൻ കഴിഞ്ഞത് ജീവിതത്തിലെ ബഹുമതിയായി കാണുന്നുവെന്നും ഇന്ത്യയുടെ വിജയം ലോകത്തെ കൂടുതൽ സുസ്ഥിരവും ഐശ്വര്യപൂർണവും സുരക്ഷിതവുമാക്കുന്നു എന്നും ഉർസുല ചടങ്ങിന് ശേഷം സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇന്ത്യയുടെ വളർച്ച ലോകത്തിന് മുഴുവൻ ഗുണകരമാണെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, ജനുവരി 27-ന് നടക്കുന്ന ഇന്ത്യ-ഇയു ഉച്ചകോടിയിൽ കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. നിലവിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യൂറോപ്യൻ യൂണിയൻ. കരാർ യാഥാർഥ്യമാകുന്നതോടെ രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള വാണിജ്യ ബന്ധത്തിൽ ഗുണപരമായ മാറ്റമുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.
Ursula von der Leyen to be guest at India’s 77th Republic Day celebrations; Free trade agreement likely soon














