
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ രാജ്യത്ത് അതീവ രഹസ്യമായി കടന്നുകയറി പിടികൂടിയത് അമേരിക്കൻ പ്രത്യേക സൈനിക വിഭാഗമായ ഡെൽറ്റ ഫോഴ്സാണ്. അതീവ രഹസ്യമായി നടത്തിയ മിന്നൽ നീക്കത്തിലൂടെയാണ് മഡുറോയെ അമേരിക്കൻ കമാൻഡോകൾ കൈപ്പിടിയിലാക്കിയത്. മഡുറോയെ പിടികൂടിയ ഉടൻ തന്നെ അമേരിക്കൻ മണ്ണിലേക്ക് വിമാനമാർഗ്ഗം മാറ്റുകയും ചെയ്തു. വർഷങ്ങളായി അമേരിക്കൻ ഭരണകൂടം മഡുറോയ്ക്ക് മേൽ ചുമത്തിയിരുന്ന ലഹരിക്കടത്ത്, അഴിമതി തുടങ്ങിയ കുറ്റാരോപണങ്ങളിൽ വിചാരണ നേരിടാനാണ് ഈ അസാധാരണ നടപടി.
വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിന് സമീപം വെച്ചാണ് യുഎസ് പ്രത്യേക സേന മഡുറോയെ പിടികൂടിയത്. ലോകം ഏറെ ഞെട്ടലോടെയാണ് ഈ വാർത്തയെ ശ്രവിക്കുന്നത്. ഒരു പരമാധികാര രാഷ്ട്രത്തിന്റെ തലവനെ മറ്റൊരു രാജ്യം സൈനിക നീക്കത്തിലൂടെ ബന്ദിയാക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന ആരോപണം ഇതിനോടകം ഉയർന്നു കഴിഞ്ഞു. വെനസ്വേലൻ സൈന്യത്തെയും സുരക്ഷാ സംവിധാനങ്ങളെയും മറികടന്ന് ഡെൽറ്റ ഫോഴ്സ് എങ്ങനെ ഈ ദൗത്യം പൂർത്തിയാക്കി എന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
മഡുറോയുടെ അറസ്റ്റിനെ തുടർന്ന് വെനസ്വേലയിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. ഭരണപക്ഷ അനുകൂലികൾ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ സാധ്യതയുള്ളതിനാൽ വലിയ സുരക്ഷാ സന്നാഹങ്ങളാണ് രാജ്യത്ത് ഒരുക്കിയിട്ടുള്ളത്. അതേസമയം, ദക്ഷിണ അമേരിക്കൻ മേഖലയിൽ അമേരിക്കയുടെ ഈ സൈനിക ഇടപെടൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. റഷ്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ അമേരിക്കയുടെ ഈ നീക്കത്തോട് എങ്ങനെ പ്രതികരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും വരും ദിവസങ്ങളിലെ അന്താരാഷ്ട്ര സാഹചര്യം.














