
ന്യൂഡൽഹി : മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ആഗോള എണ്ണ വിപണിയിൽ എണ്ണ വിലയിൽ കാര്യമായ വർദ്ധനവ് ഉണ്ടായിരിക്കുന്നു. ഞായറാഴ്ച വൈകിട്ട് വ്യാപാരം പുനരാരംഭിച്ചപ്പോൾ എണ്ണവില കുത്തനെ ഉയർന്നു. ഇറാനെതിരെയുള്ള അമേരിക്കയുടെയും ഇസ്രായേലിൻ്റെയും ആക്രമണങ്ങളും, തുടർന്ന് ഇസ്രായേലിനും ഗൾഫിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും നേരെ ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങളുമാണ് ആഗോള ഊർജ്ജ വിതരണ ശൃംഖലയെ ബാധിച്ചത്.
ഇറാനിൽ നിന്നും മിഡിൽ ഈസ്റ്റിലെ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള എണ്ണ വിതരണം തടസ്സപ്പെടുമെന്ന ആശങ്കയിലാണ് വ്യാപാരികൾ. പേർഷ്യൻ ഗൾഫിൻ്റെ പ്രവേശന കവാടമായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച രണ്ട് കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണം ഉൾപ്പെടെയുള്ള സംഭവങ്ങൾ എണ്ണ കയറ്റുമതിയെ ബാധിച്ചേക്കാം. ഇത് ക്രൂഡ് ഓയിലിൻ്റെയും പെട്രോളിൻ്റെയും വില വർധിപ്പിക്കാൻ കാരണമാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
അമേരിക്കയിൽ ഉൽപ്പാദിപ്പിക്കുന്ന വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് ഓയിലിന് ഞായറാഴ്ച രാത്രി ബാരലിന് 72 ഡോളറായി ഉയർന്നു. വെള്ളിയാഴ്ച ഇത് 67 ഡോളറായിരുന്നു, അതായത് ഏകദേശം 8% വർധനവ്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും (പ്രതിദിനം 1.5 കോടി ബാരൽ) കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് തടസ്സപ്പെടുന്നത് വിപണിയെ സാരമായി ബാധിക്കും. സൗദി അറേബ്യ, കുവൈറ്റ്, ഇറാഖ്, ഖത്തർ, യുഎഇ, ഇറാൻ തുടങ്ങിയ രാജ്യങ്ങളുടെ എണ്ണ കയറ്റുമതി ഈ പാതയെ ആശ്രയിച്ചാണ്.
അതേസമയം, വിപണിയിലെ പ്രതിസന്ധി പരിഹരിക്കാൻ സൗദി അറേബ്യയും റഷ്യയും ഉൾപ്പെടെയുള്ള എട്ട് OPEC+ രാജ്യങ്ങൾ ക്രൂഡ് ഓയിൽ ഉൽപ്പാദനം വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ മാസം മുതൽ പ്രതിദിനം 2,06,000 ബാരൽ അധികമായി ഉൽപ്പാദിപ്പിക്കാനാണ് ഇവരുടെ തീരുമാനം. എങ്കിലും, ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടാൽ ഈ അധിക ഉൽപ്പാദനം കൊണ്ട് ഉടനടി ഫലം ലഭിക്കില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇറാൻ പ്രതിദിനം 16 ലക്ഷം ബാരൽ എണ്ണ കയറ്റുമതി ചെയ്യുന്നുണ്ട്, ഇതിൽ ഭൂരിഭാഗവും ചൈനയിലേക്കാണ്. ഇറാൻ്റെ കയറ്റുമതി തടസ്സപ്പെട്ടാൽ ചൈനയ്ക്ക് മറ്റ് സ്രോതസ്സുകൾ തേടേണ്ടി വരും, ഇത് ആഗോളതലത്തിൽ വില കൂടാൻ കാരണമാകും. എന്നാൽ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നത് ഇറാന്റെ സ്വന്തം വരുമാനത്തെയും ബാധിക്കുമെന്നതിനാൽ അതൊരു തീവ്രമായ നടപടി മാത്രമായേ കാണാനാവൂ എന്ന് നിരീക്ഷകർ കരുതുന്നു. എങ്കിലും ഇൻഷുറൻസ് തുക വർധിക്കുന്നതും ഷിപ്പിംഗ് കമ്പനികളുടെ ആശങ്കയും എണ്ണവില ഉയരാൻ ഇടയാക്കും.
US-Iran attacks; Iran closes Strait of Hormuz, oil prices rise sharply















