ന്യൂഡൽഹി: യുഎസും ഇറാനും തമ്മിലുള്ള സംഘർഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ, ഇറാൻ്റെ വ്യോമപരിധിയിലൂടെയുള്ള വിമാന സർവീസുകളിൽ നിയന്ത്രണമേർപ്പെടുത്തി ഇൻഡിഗോ. ഇതിന്റെ ഭാഗമായി ചില അന്താരാഷ്ട്ര റൂട്ടുകളിലെ സർവീസുകൾ ഫെബ്രുവരി 28 വരെ റദ്ദാക്കിയതായി ഇൻഡിഗോ അറിയിച്ചു.
ഇറാനുമായി ബന്ധപ്പെട്ട് സംഘർഷം ഉടലെടുക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്താണ് വിമാന ഷെഡ്യൂളിൽ മാറ്റങ്ങൾ വരുത്തിയതെന്ന് ഇൻഡിഗോ വ്യക്തമാക്കി. ടിബിലിസി, അൽമാറ്റി, ബാകു, താഷ്കന്റ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. യാത്രക്കാർക്ക് ബദൽ യാത്രാ സൗകര്യങ്ങൾ തിരഞ്ഞെടുക്കാനോ പൂർണ റീഫണ്ട് ലഭിക്കാനോ അവസരമുണ്ടാകുമെന്ന് കമ്പനി അറിയിച്ചു.
സ്ഥിതി നിരന്തരം വിലയിരുത്തുകയാണെന്നും, ആവശ്യമായ മാറ്റങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കുമെന്നും ഇൻഡിഗോ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഏറ്റവും ഉയർന്ന മുൻഗണനയെന്നും എയർലൈൻ വ്യക്തമാക്കി.
ഇറാനിൽ തുടരുന്ന സുരക്ഷാ-രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് വിമാന സർവീസുകളിലെ നിയന്ത്രണം. യുഎസും ഇറാനും ആണവ കരാർ ചർച്ചകൾ വീണ്ടും ആരംഭിക്കാനിരിക്കെ അനിശ്ചിതത്വം തുടരുന്നതായി റിപ്പോർട്ടുകളുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ ശക്തമായ മുന്നറിയിപ്പുകൾ നൽകിയതായും വാർത്തകളുണ്ട്.
ഇതിനിടെ, സുരക്ഷാ മുൻകരുതലെന്ന നിലയിൽ ജനുവരി 28 മുതൽ എയർ ഇന്ത്യയും ഇറാനിയൻ വ്യോമപരിധിയിലൂടെയുള്ള സർവീസുകൾ നിർത്തിയിരുന്നു. ചില വിമാനങ്ങൾ ഇറാഖ് വഴിയാണ് തിരിച്ചുവിട്ടത്. ഇതിന് മുമ്പ്, ഇറാനിലെ സാഹചര്യം വിലയിരുത്തിയ ശേഷം ജനുവരി 26 മുതൽ തന്നെ ടിബിലിസി, അൽമാറ്റി, താഷ്കന്റ്, ബാകു എന്നിവിടങ്ങളിലേക്കുള്ള ഇൻഡിഗോ സർവീസുകൾ റദ്ദാക്കിയിരുന്നു. പിന്നീട് ഈ റദ്ദാക്കൽ കാലാവധി നീട്ടുകയായിരുന്നു.
US-Iran conflict: IndiGo cancels flights over Iranian airspace









