അമേരിക്ക – ഇസ്രയേൽ-ഇറാൻ യുദ്ധം ഒരു മാസം പിന്നിടുന്നു; ഊർജ്ജ പ്രതിസന്ധിയിൽ ലോകം, അവസാനിപ്പിക്കാനാവാതെ ട്രംപ്

മൂന്നോ നാലോ ആഴ്‌ചകൾ മാത്രം നീണ്ടുനിൽക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ച അമേരിക്ക – ഇസ്രയേൽ- ഇറാൻ യുദ്ധം മാസം ഒന്ന് പിന്നിടുമ്പോഴും ശമനമില്ലാതെ തുടരുകയാണ്. അമേരിക്കയും ഇസ്രയേലും ചേർന്ന് സംയുക്തമായി ഇറാനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇറാനും തിരിച്ചടി ആരംഭിച്ചതോടെ ലോകമെമ്പാടും കടുത്ത ഊർജ്ജ പ്രതിസന്ധിയിലേക്കാണ് നീങ്ങിയിരിക്കുന്നത്.

അതേസമയം, യുദ്ധം ദിനംപ്രതി അതി രൂക്ഷമായതോടെ ഏതെങ്കിലും രീതിയിലുള്ള ഒരു കരാർ ഉണ്ടാക്കി യുദ്ധത്തിൽനിന്ന് തലയൂരുക. അല്ലെങ്കിൽ നീണ്ടതും രക്തരൂക്ഷിതവുമായ മറ്റൊരു ആക്രമണ വഴി തിരഞ്ഞെടുക്കുക. രണ്ടിലേത് തിരഞ്ഞെടുക്കുമെന്ന ആശയ കുഴപ്പത്തിലാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുള്ളതെന്നാണ് അന്താരാഷ്ട്ര യുദ്ധ നിരീക്ഷകർ പറയുന്നത്. ഈ യുദ്ധം ഒരു വലിയ വിജയത്തോടെ ആയിരിക്കില്ല, മറിച്ച് ഒരു നിശബ്ദതയോടെ അവസാനിക്കാനാണ് സാധ്യത എന്നാണ് സിഎൻഎന്നിൻ്റെ ഒരു വികശലന റിപ്പോർട്ടിൽ പറയുന്നത്.

‘തൻ്റെ മുൻഗാമികളായ പല പ്രസിഡന്റുമാരെയും പോലെ ട്രംപും ഒരു കെണിയിൽ വീണു. വേഗത്തിൽ നടപ്പാക്കുന്ന ഒരു സൈനിക നടപടിയിലൂടെ ശാശ്വതമായ രാഷ്ട്രീയ മാറ്റം കൊണ്ടുവരാം എന്ന മിഥ്യാബോധമാണ് ട്രംപിനേയും കെണിയിൽ വീഴ്ത്തിയത്. എന്നാൽ യുദ്ധവും സമാധാനവും ഒരിക്കലും അത്ര ലളിതമല്ല. ട്രംപ് തന്റെ ചർച്ചക്കാർക്ക് പുരോഗതി കൈവരിക്കാൻ കൂടുതൽ സമയം നൽകിയിരിക്കുകയാണ്, സാധാരണയായി സംഘർഷങ്ങൾ അവസാനിക്കുന്ന ഒരവസ്ഥയിലേക്ക് ഈ യുദ്ധം എത്തിച്ചേരാൻ സാധ്യതയേറുന്നു’ എന്നാണ് സിഎൻഎന്നിൻ്റെ റിപ്പോർട്ടിൽ പറയുന്നത്.

ഇറാൻ്റെ പരമോന്നത നേതാവിനെയും സൈനിക നേതൃത്വത്തെയും ഒന്നടക്കം തുടച്ചുനീക്കിയാണ് യുഎസും ഇസ്രയേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചതെങ്കിലും ദിവസങ്ങൾക്കുള്ളിൽതന്നെ ഇറാൻ പ്രതിരോധശേഷി വീണ്ടെടുത്ത് തിരിച്ചടിക്കുകയായിരുന്നു. ഡൊണാൾഡ് ട്രംപും ബെഞ്ചമിൻ നെതന്യാഹുവും കരുതിയതിലും കൂടുതൽ പ്രതിരോധശേഷിയുള്ളതും വിനാശകരവുമാണെന്ന് തെളിയിച്ച ഒരു എതിരാളിയെയാണ് തങ്ങൾ നേരിടുന്നതെന്ന് യുഎസും ഇസ്രായേലും തിരിച്ചറിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.

അമേരിക്കയുടെ ടോമാഹോക്കുകളുടെയും ബങ്കർ ബസ്റ്ററുകളുടെയും ആക്രമണങ്ങൾക്കിടയിലും, കുറഞ്ഞ വിലയുള്ള മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ പ്രതിരോധം തീർക്കുകയും ഹോർമുസ് കടലിടുക്ക് തടഞ്ഞുകൊണ്ട് ലോകത്തിന്റെ ഊർജ്ജ വിതരണത്തിൽ പിടിമുറുക്കുകയും ചെയ്തു‌. എണ്ണവില 40% ത്തിലധികം കുതിച്ചുയർന്നതോടെയാണ് ട്രംപിന് ഒടുവിൽ ചർച്ചകളിലേക്ക് തിരിയേണ്ടിവന്നത്.

അതേസമയം ഇറാന്റെ ഊർജ്ജ നിലയങ്ങൾക്കുനേരെയുള്ള ആക്രണം നീട്ടിവെച്ചിരിക്കുന്നുവെന്ന് ട്രംപ് പറയുമ്പോഴും പശ്ചിമേഷ്യയിലേക്കുള്ള യുഎസിന്റെ കൂടുതൽ സൈനിക വിന്യാസത്തിലൂടെ ഒരു കരയക്രമണത്തിനുള്ള സാധ്യതകളും തുറന്നിട്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു ശക്തിപ്രകടനം ചർച്ചകൾക്ക് തയ്യാറാകാത്ത ഇറാനുമേൽ സമ്മർദ്ദം ചെലുത്താൻ ലക്ഷ്യമിട്ടുള്ളതാകാമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ദീർഘകാലം നീണ്ടുനിൽക്കുന്ന ഒരു സംഘർഷത്തിലേക്ക് പോകുന്നത് അമേരിക്കൻ വോട്ടർമാരെ പ്രകോപിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ട്രംപ് അതിന് തുനിയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇറാനെതിരെ ഇതുവരെയുണ്ടായതിനേക്കാൾ വലിയൊരു വ്യോമാക്രമണം നടത്തി വിജയം പ്രഖ്യാപിച്ച് പിൻമാറാനാണ് ട്രംപിന്റെ നീക്കമെന്നും അതേ റിപ്പോർട്ടിൽ വിദഗ്ദ്ധർ പങ്കുവെക്കുന്നുണ്ട്. ഇറാന്റെ സൈനിക ശേഷിയും ആണവ കേന്ദ്രങ്ങളും കൂടുതൽ ദുർബലപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യംവെക്കുക . അതിനുശേഷം, ട്രംപ് വിജയം പ്രഖ്യാപിച്ച് പിൻമാറുകയും തന്റെ യുദ്ധ ലക്ഷ്യങ്ങൾ നേടിയതായി പറയുകയും ചെയ്യാമെന്ന് റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറക്കാൻ സാധിച്ചില്ലെങ്കിൽ യുദ്ധം വിജയിച്ചുവെന്ന അവകാശവാദം പൊള്ളയായി മാറും. ഹോർമുസ് സുരക്ഷിതമാക്കാൻ യുദ്ധക്കപ്പലുകൾ അയക്കാനുള്ള യൂറോപ്യൻ സഖ്യകക്ഷികളുടെ തയ്യാറാകാത്തതിൽ ട്രംപ് നേരത്തെ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. തങ്ങൾക്ക് ഒറ്റയ്ക്ക് സാധിക്കുമെന്ന് പലപ്പോഴും വീമ്പ് പറയുന്ന ട്രംപ് യൂറോപ്യൻ സഖ്യകക്ഷികളോട് ആവർത്തിച്ച് സഹായം തേടുന്നതും യുദ്ധത്തെ നിയന്ത്രിക്കാൻ പ്രയാസപ്പെടുന്നതിൻ്റെ സൂചനയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

US – Israel-Iran war passes one month; World in energy crisis, Trump unable to end it

More Stories from this section

family-dental
witywide