
വാഷിംഗ്ടൺ: കഴിഞ്ഞദിവസം ക്യൂബൻ തീരത്ത് യുഎസ് രജിസ്ട്രേഷനുള്ള ബോട്ടിലുണ്ടായ വെടിവയ്പ്പിൽ ഒരു അമേരിക്കൻ പൗരൻ കൊല്ലപ്പെട്ടതായി യുഎസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഫ്ലോറിഡയിൽ രജിസ്റ്റർ ചെയ്ത സ്പീഡ് ബോട്ടിൽ ഉണ്ടായിരുന്ന 10 പേരിൽ നാലുപേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഒരാൾ അമേരിക്കൻ പൗരത്വമുള്ളയാളാണെന്ന് യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു. മൈക്കൽ ഒർട്ടേഗ കാസനോവ എന്ന യുഎസ് പൌരനാണ് കൊല്ലപ്പെട്ടത്.
വെടിവയ്പ്പിൽ ആറുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാൾ അമേരിക്കൻ പൗരനും, മറ്റൊരാൾ അമേരിക്കൻ പൗരന്മാരുടെ പ്രതിശ്രുത വധു/വരന്മാർക്ക് നൽകുന്ന ‘കെ-1 വിസ’ ഉള്ളയാളുമാണ്. രാജ്യത്ത് ഭീകരാക്രമണം നടത്താൻ എത്തിയ ‘നുഴഞ്ഞുകയറ്റക്കാരാണ്’ ഇതെന്നാണ് ക്യൂബൻ സർക്കാരിൻ്റെ ആരോപണം. ബോട്ടിനുള്ളിൽ നിന്ന് റൈഫിളുകൾ, പിസ്റ്റളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ കണ്ടെടുത്തതായും അവർ അവകാശപ്പെടുന്നു.
ഈ സംഭവം അത്യന്തം ഗൗരവകരമാണെന്നും ഇതിനെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. അമേരിക്കയും ക്യൂബയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. അതേസമയം, ബോട്ടിൻ്റെ ഉടമ ഒരു ജീവനക്കാരൻ കപ്പൽ മോഷ്ടിച്ചതായി ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
US official confirms American citizen killed in boat shooting in Cuba















