
വാഷിംഗ്ടൺ: യുഎസ് ഭാഗിക ഭരണസ്തംഭനം മൂന്നാം ദിവസത്തിലേക്ക് കടക്കുന്നതോടെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനിലെ (FAA) ആയിരക്കണക്കിന് ജീവനക്കാരെ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിപ്പിച്ചു. ഇതിനു പുറമെ, ഏകദേശം 14,000 എയർ ട്രാഫിക് കൺട്രോളർമാർ ശമ്പളമില്ലാതെ ജോലി ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ്. അതേസമയം, ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ ചൊവ്വാഴ്ച ഫണ്ടിംഗ് ബില്ലിൽ വോട്ടെടുപ്പ് നടത്താൻ ലക്ഷ്യമിടുന്നു. സ്പീക്കർ റിപ്പബ്ലിക്കൻ അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്.
മിനിയാപൊളിസിൽ ഫെഡറൽ ഉദ്യോഗസ്ഥർ നടത്തിയ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന്, ഇമിഗ്രേഷൻ നിയമപാലകർക്കുള്ള ഫണ്ടിംഗിനെച്ചൊല്ലി ഉണ്ടായ തർക്കമാണ് നിലവിലെ സ്തംഭനത്തിന് കാരണം. ജനുവരി 24-ന് ഐസിയു നഴ്‌സായ അലക്സ് പ്രെറ്റി കൊല്ലപ്പെട്ട സംഭവം ഈ തർക്കം രൂക്ഷമാക്കി.
ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിനുള്ള (DHS) ഫണ്ടിംഗ് ബില്ലിനെ മറ്റ് അഞ്ച് വകുപ്പുകളുടെ ഫണ്ടിംഗിൽ നിന്ന് വേർപെടുത്താൻ സെനറ്റ് വെള്ളിയാഴ്ച വോട്ട് ചെയ്തു. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥർ നിർബന്ധമായും ബോഡി ക്യാമറകൾ ധരിക്കണമെന്നും മുഖംമൂടി ധരിക്കരുതെന്നുമുള്ള ഡെമോക്രാറ്റുകളുടെ ആവശ്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.
ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിനെ (DHS) ഈ സ്തംഭനം ബാധിച്ചിട്ടുണ്ടെങ്കിലും, ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ’ വഴി നേരത്തെ തന്നെ 75 ബില്യൺ ഡോളർ ഫണ്ട് ലഭിച്ചതിനാൽ ICE പ്രവർത്തനങ്ങളെ ഇത് നിലവിൽ ബാധിച്ചിട്ടില്ല.
SNAP പോലുള്ള പ്രധാന ക്ഷേമ പദ്ധതികളെ ഷട്ട്ഡൌൺ നിലവിൽ തടയില്ല. പാസ്‌പോർട്ട്, വിസ സേവനങ്ങളെയും നിലവിൽ ഇത് കാര്യമായി ബാധിച്ചിട്ടില്ല
എന്നാൽ, ഷട്ട്ഡൗൺ കാരണം ലേബർ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ (BLS) പുറത്തുവിടേണ്ട ജനുവരി മാസത്തെ നിർണ്ണായകമായ തൊഴിൽ റിപ്പോർട്ട് വൈകുമെന്ന് റിപ്പോർട്ടുണ്ട്.
ചൊവ്വാഴ്ച നടക്കുന്ന വോട്ടെടുപ്പോടെ ഈ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് വൈറ്റ് ഹൗസും കോൺഗ്രസ് നേതൃത്വവും പ്രതീക്ഷിക്കുന്നത്. എന്നാൽ, സഭ വീണ്ടും തുറക്കുന്നതിനായുള്ള വോട്ടെടുപ്പ് തടസ്സപ്പെടുത്തുമെന്ന് റിപ്പബ്ലിക്കൻ പാർട്ടിയിലെ തീവ്രനിലപാടുകാർ ഭീഷണി മുഴക്കുന്നുണ്ട്.
US partial government shutdown enters third day; thousands of employees on unpaid leave.















