
ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിലേക്ക് രണ്ടാമത്തെ വിമാനവാഹിനിക്കപ്പൽ അയക്കാൻ അമേരിക്കൻ പ്രതിരോധ വകുപ്പായ പെന്റഗൺ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ വോൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് പങ്കുവെച്ചതോടെ ഈ നീക്കം ഏതാണ്ട് സ്ഥിരീകരിക്കപ്പെട്ടു. മൂന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വോൾ സ്ട്രീറ്റ് ജേണൽ രണ്ടാമത്തെ കപ്പൽ വിന്യസിക്കാൻ പദ്ധതിയിടുന്നതായി വെളിപ്പെടുത്തിയത്. എന്നാൽ ഔദ്യോഗിക ഉത്തരവ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.
നിലവിൽ യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പൽ മേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ഇറാനിൽ നിന്നുള്ള ഭീഷണികളെ പ്രതിരോധിക്കാനാണ് ഈ അധിക വിന്യാസം ലക്ഷ്യമിടുന്നത്. അമേരിക്കയുടെ മറ്റ് വിമാനവാഹിനിക്കപ്പലുകൾ ജപ്പാൻ തീരത്ത്, സാൻ ഡീഗോയിൽ, കരീബിയൻ കടലിലും സ്ഥിതിചെയ്യുന്നു. കിഴക്കൻ തീരത്തോ ഫാർ ഈസ്റ്റിൽ നിന്നോ ഇസ്രായേൽ തീരത്തോ അറബിക്കടലിലോ എത്താൻ 12 മുതൽ 15 ദിവസം വരെ സമയമെടുക്കുമെന്നാണ് വിലയിരുത്തൽ.
ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്ന സാഹചര്യത്തിൽ രണ്ടാമത്തെ വിമാനവാഹിനിക്കപ്പൽ വിന്യസിക്കുന്നത് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നത്. ഇത് പ്രാദേശിക സംഘർഷത്തിന്റെ തീവ്രത വർധിപ്പിക്കാനും ഇറാന്റെ പ്രതികരണത്തിനും കാരണമാകുമെന്നാണ് ആശങ്ക.
US Sends Second Aircraft Carrier to Iran Border as Tensions Escalate; Trump Shares Report















