
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാലക്കാട്ടെ തെരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗത്തിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ. പാലക്കാട്ടെ ബിജെപി പ്രചാരണത്തിനിടെ സ്ത്രീ സുരക്ഷയെപ്പറ്റി സംസാരിക്കാൻ പ്രധാനമന്ത്രിക്ക് എന്ത് അവകാശമാണുള്ളതെന്ന് രാഹുൽ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും സാക്ഷി മാലിക്കും ഉയർത്തിയ ലൈംഗികാതിക്രമ പരാതികളിൽ കുറ്റാരോപിതനായ ബ്രിജ് ഭൂഷനെ സംരക്ഷിച്ച വ്യക്തിയാണ് പ്രധാനമന്ത്രിയെന്നും കർണാടകയിലെ ബി എസ് യദിയൂരപ്പയ്‌ക്കെതിരായ ആരോപണങ്ങളിലും മോദി മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി ജെ പിയിലെ മുതിർന്ന നേതാവായിരുന്ന സുബ്രഹ്മണ്യൻ സ്വാമിയും ഒരുകാലത്ത് മോദി ഭക്തയായിരുന്ന എഴുത്തുകാരി മധു പൂർണിമ കിശ്വറും പ്രധാനമന്ത്രിക്കെതിരെ ഉന്നയിച്ച ഗുരുതരമായ വെളിപ്പെടുത്തലുകളെക്കുറിച്ച് പ്രതികരിക്കാൻ മോദിക്ക് ധൈര്യമുണ്ടോ എന്നും രാഹുൽ വെല്ലുവിളിച്ചു. ദേശീയ മാധ്യമങ്ങൾക്കും ചില മലയാള മാധ്യമങ്ങൾക്കും ഇത്തരം കാര്യങ്ങൾ ചോദിക്കാൻ പേടിയുണ്ടാകുമെന്നും എന്നാൽ തനിക്ക് ഭയമില്ലെന്നും അദ്ദേഹം കുറിച്ചു. സ്വന്തം കണ്ണിലെ കരട് എടുത്ത ശേഷം മറ്റുള്ളവരുടെ കാര്യത്തിൽ വിരൽ ചൂണ്ടുന്നതാണ് നല്ലതെന്നും ഇത് കേരളമാണെന്നും പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
രാഹുലിന്‍റെ കുറിപ്പ്
മിസ്റ്റർ പ്രൈം മിനിസ്റ്റർ,
പാലക്കാട് വന്നു താങ്കൾ വല്ലാതെ വാചാലനായല്ലോ സ്ത്രീ സുരക്ഷയെ പറ്റിയൊക്കെ..
സ്ത്രീ സുരക്ഷ എന്ന വാക്ക് ഉച്ചരിക്കാൻ എങ്കിലും നിങ്ങൾക്ക് അവകാശം ഉണ്ടോ?
ഇന്ത്യ എന്ന നമ്മുടെ രാജ്യത്തിന്റെ യശസ്സ് വാനോളം ഉയർത്തിയ വിനേഷ് ഭോഗട്ടും സാക്ഷി മാലിക്കും ബജ്രാംഗ് പുനിയയും അവർക്ക് നേരിടേണ്ടി വന്ന അതിക്രമത്തെ പറ്റി ഉന്നയിച്ചപ്പോൾ ഈ രാജ്യം തല കുനിച്ചു നിന്ന് നാളുകൾ അങ്ങ് മറന്നാലും ഇന്ത്യ മറക്കില്ല. അന്നവർ ആരോപണം ഉന്നയിച്ച അങ്ങയുടെ സുഹൃത്ത് ബ്രിജ് ഭൂഷനെ ചേർത്ത് പിടിച്ച് സംരക്ഷിച്ച ആളല്ലേ നിങ്ങൾ? ആ നിങ്ങളാണോ ധാർമികതയെ പറ്റി പ്രസംഗിക്കുന്നത്?
കർണാടകയിലെ അങ്ങയുടെ വിശ്വസ്തൻ യദൂരിയപ്പയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ചത് താങ്കൾ അല്ലേ ? എന്നിട്ട് ഇത് പറയാൻ നാണമില്ലേ?
അതും പോട്ടെ അങ്ങ് ഇതൊക്കെ വന്നു പറഞ്ഞ പാലക്കാട്ടെ ബിജെപി യുടെ മുഖ്യ സംഘാടകർ ഇല്ലേ, അവരുടെ കയ്യിലിരുപ്പിനെ പറ്റി എന്തേലും ബോധ്യം താങ്കൾക്ക് വേണ്ടേ?
ഇതെല്ലാം പോട്ടെ, അങ്ങയുടെ പാർട്ടിയുടെ തല മുതിർന്ന നേതാവും രാജ്യസഭ മെമ്പറും ആയിരുന്ന സുബ്രഹ്മണ്യം സ്വാമി അങ്ങയെ പറ്റി ഉന്നയിച്ച ആരോപണത്തെ പറ്റി ഒരു വാക്ക് പ്രതികരിക്കാൻ താങ്കൾക്ക് ധൈര്യമുണ്ടോ?
അതും പോട്ടെ നിങ്ങളുടെ ഏറ്റവും വലിയ ന്യായീകരണ തൊഴിലാളിയും മോദി ഭക്തയുമായിരുന്ന, നിങ്ങളെ പറ്റി പുസ്തകം വരെ എഴുതിയ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മധു പൂർണിമ കിശ്വർ കഴിഞ്ഞ ദിവസം നിങ്ങളെ പറ്റി പറഞ്ഞതിനെ പറ്റി എന്തെങ്കിലും പ്രതികരണം ഉണ്ടോ? എന്ത് കൊണ്ട് ആണ് നിങ്ങളോട് അവർ 2014 മുതൽ അകലം പാലിക്കുന്നത് എന്നും നിങ്ങളെ പറ്റി എഴുതിയ ബുക്ക് നേരിട്ട് കൈമാറഞ്ഞത് എന്ത് കൊണ്ട് ആണ് എന്ന് അവർ പറഞ്ഞതിനെ പറ്റി എന്ത് പറയുന്നു.
ഇതൊക്കെ പറയാൻ ദേശീയ മാധ്യമങ്ങൾക്കും ചില മലയാള മാധ്യമങ്ങൾക്കും പേടി കാണും.
എനിക്ക് പേടി നഹീന്നു പറഞ്ഞാൽ നഹീ!!
മോദി, ആദ്യം ആപ്ക്ക കണ്ണിലെ തൂമ്പ എടുക്ക് ഹോ,
പിന്നെ മേരാ കണ്ണിൽ ഉണ്ട് എന്ന് ആരോപിക്കുന്ന കരട് എടുക്ക് ഹേ!!!
This is Kerala Saar…
V. Sivankutty welcomes SDPI support in Nemom, says will accept votes from everyone













