
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്ക പിടികൂടിയതിന് പിന്നാലെ ഉടലെടുത്ത സംഘർഷ സാഹചര്യങ്ങളിൽ ഇന്ത്യ അതീവ ആശങ്ക രേഖപ്പെടുത്തി. വെനസ്വേലയിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അവിടുത്തെ ജനതയ്ക്കൊപ്പമാണ് ഇന്ത്യയെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നിലവിലെ പ്രതിസന്ധികൾ സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്.
സംഘർഷ സാഹചര്യം കണക്കിലെടുത്ത് വെനസ്വേലയിലുള്ള ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യമന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകി. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അവിടെയുള്ളവർ താമസസ്ഥലങ്ങളിൽ തന്നെ തുടരണമെന്നുമാണ് നിർദ്ദേശം. കാരക്കാസിലെ ഇന്ത്യൻ എംബസി പൗരന്മാരുമായി നിരന്തര സമ്പർക്കത്തിലാണെന്നും അടിയന്തര സഹായത്തിന് എംബസിയെ സമീപിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
അതിനിടെ, ന്യൂയോർക്കിലെ ബ്രൂക്ലിൻ ഡിറ്റൻഷൻ സെന്ററിൽ തടവിൽ കഴിയുന്ന നിക്കോളാസ് മഡൂറോയുടെ ചിത്രങ്ങൾ പുറത്തുവന്നു. അമേരിക്കയുടെ പിടിയിലായിട്ടും പതറാതെ ജയിൽ ഉദ്യോഗസ്ഥർക്കിടയിൽ ചെറുചിരിയോടെ തംപ്സ് അപ് മുദ്ര കാണിച്ചിരിക്കുന്ന ചിത്രമാണ് ശ്രദ്ധേയമാകുന്നത്. ശനിയാഴ്ച രാത്രി നടന്ന സൈനിക നടപടിയിൽ പിടിയിലായ മഡൂറോയെ വിചാരണ പൂർത്തിയാകുന്നതുവരെ ബ്രൂക്ലിനിൽ പാർപ്പിക്കുമെന്നാണ് സൂചന.













