‘ഹാപ്പി ന്യൂ ഇയർ’, പതറാതെ പുഞ്ചിരിച്ച് തംപ്സ് അപ്പടിച്ച് നിക്കോളാസ് മഡൂറോ! ബ്രൂക്ലിൻ തടവറയിൽ ചോദ്യം ചെയ്യൽ തുടങ്ങി, വിചാരണ തീരും വരെ ജയിൽവാസം

അപ്രതീക്ഷിത സൈനിക നീക്കത്തിലൂടെ അമേരിക്ക പിടികൂടിയ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും ന്യൂയോർക്കിലെ ബ്രൂക്ലിൻ മെട്രോപൊളിറ്റൻ തടവറയിൽ ചോദ്യം ചെയ്യുന്നു. കൈവിലങ്ങിട്ട് തടവറയിലേക്ക് കൊണ്ടുപോകുന്നതിനിടെ ചുറ്റുമുള്ളവരോട് ‘ഹാപ്പി ന്യൂ ഇയർ’ ആശംസിച്ച മഡൂറോ, ജയിൽ ഉദ്യോഗസ്ഥർക്കിടയിൽ പതറാതെ ചെറുചിരിയോടെ തംപ്സ് അപ് മുദ്ര കാണിക്കുന്ന ചിത്രം ഇതിനോടകം പുറത്തുവന്നു. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസുകൾ ന്യൂയോർക്കിലെ കോടതിയുടെ പരിധിയിലായതിനാലാണ് വിചാരണ നടപടികൾ പൂർത്തിയാകും വരെ അദ്ദേഹത്തെ അതീവ സുരക്ഷയുള്ള ഈ തടവറയിൽ പാർപ്പിക്കുന്നത്.

ലോകത്തെ ഞെട്ടിച്ച കുപ്രസിദ്ധ കുറ്റവാളികളെ പാർപ്പിച്ചിട്ടുള്ള ചരിത്രമാണ് ബ്രൂക്ലിനിലെ ഈ തടവറയ്ക്കുള്ളത്. മയക്കുമരുന്ന് മാഫിയ തലവൻ ‘എൽ ചാപ്പോ’ ഗുസ്മാൻ, സാം ബാങ്ക്മാൻ-ഫ്രൈഡ് തുടങ്ങിയവർ കഴിഞ്ഞിരുന്ന ഇവിടെ മഡൂറോയെ എത്തിച്ചത് വലിയ രാജ്യാന്തര ശ്രദ്ധ നേടിയിട്ടുണ്ട്. വെനസ്വേലയിൽ ജനാധിപത്യപരമായ അധികാര കൈമാറ്റം നടക്കും വരെ അമേരിക്ക ഭരണം നിയന്ത്രിക്കുമെന്ന് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ മഡൂറോയുടെ അസാന്നിധ്യത്തിൽ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനോട് ചുമതലയേൽക്കാൻ വെനസ്വേല സുപ്രീം കോടതി ഉത്തരവിട്ടു.

അമേരിക്കയുടെ ഈ സൈനിക നടപടിക്കെതിരെ ലോകവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്. അമേരിക്കയുടേത് അങ്ങേയറ്റം അപകടകരമായ നീക്കമാണെന്ന് യുഎൻ (UN) മേധാവി മുന്നറിയിപ്പ് നൽകി. മഡൂറോയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് വിവിധ രാജ്യങ്ങളിലെ പ്രമുഖ നഗരങ്ങളിൽ വലിയ രീതിയിലുള്ള പ്രകടനങ്ങൾ നടക്കുന്നുണ്ട്. ശനിയാഴ്ച രാത്രി നടന്ന സൈനിക നീക്കത്തിന് പിന്നാലെ വെനസ്വേലയിലെ രാഷ്ട്രീയ സാഹചര്യം അതീവ സങ്കീർണ്ണമായി തുടരുകയാണ്.

More Stories from this section

family-dental
witywide