
തിരുവനനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. ക്ഷേത്രത്തിലെ ശ്രീകോവിൽ കട്ടിളപ്പാളിയിൽ നിന്ന് സ്വർണം അപഹരിച്ച കേസിൽ 90 ദിവസത്തെ റിമാൻഡ് പൂർത്തിയായ സാഹചര്യത്തിലാണ് ഉണ്ണികൃഷ്ണൻ പോറ്റി സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
പ്രത്യേക അന്വേഷണ സംഘം സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ സാധ്യതയുണ്ട് വിലയിരുത്തപ്പെടുന്നു. ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണം അപഹരിച്ചതുമായി ബന്ധപ്പെട്ട ആദ്യ കേസിൽ ഇയാൾക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇന്നത്തെ കേസിൽ കൂടി ജാമ്യം ലഭിച്ചാൽ പ്രതിക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ വഴി തെളിയും.
കേസിലെ മറ്റ് പ്രതികളായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ജാമ്യം ലഭിച്ചു പുറത്തിറങ്ങിയാൽ ഉടൻ ചോദ്യം ചെയ്യുന്നതിനായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് സമൻസ് അയയ്ക്കാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അതിനിടെ ശബരിമല വിഷയത്തെച്ചൊല്ലി നിയമസഭയിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കാൻ സാധ്യതയുണ്ട്.
Verdict on Potty’s bail application today














