
ചെന്നൈ: തമിഴ് സൂപ്പർതാരം ദളപതി വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള അവസാന ചിത്രം ‘ജനനായകൻ’ വലിയ പ്രതിസന്ധിയിൽ. സെൻസർ ബോർഡുമായുള്ള നിയമപോരാട്ടം തുടരുന്നതിനിടെ ചിത്രത്തിൻ്റെ ഹൈ ഡെഫനിഷൻ (HD) പതിപ്പ് വ്യാജ സൈറ്റുകളിൽ ചോർന്നു. സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലായിരിക്കെ പൂർണ്ണരൂപം പുറത്തായത് സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.
നേരത്തെ ചിത്രത്തിൻ്റെ ടൈറ്റിൽ കാർഡ്, ഇൻട്രൊഡക്ഷൻ സീൻ, ക്ലൈമാക്സ് തുടങ്ങിയവയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സിനിമയുടെ എച്ച്ഡി പ്രിൻ്റ് പൈറസി സൈറ്റുകളിൽ എത്തിയത്. വിക്കിപീഡിയ പേജിൽ പോലും സിനിമയുടെ ലിങ്ക് പ്രത്യക്ഷപ്പെട്ടത് വലിയ ചർച്ചയായിട്ടുണ്ട്. സംഭവത്തിൽ നിർമ്മാണ കമ്പനി ഉടൻ നിയമനടപടി സ്വീകരിക്കണമെന്നാണ് ആരാധകരുടെ ആവശ്യം.
അതേസമയം, തമിഴ് സിനിമകൾ നിയമവിരുദ്ധമായി പുറത്തുവിടുന്ന പ്രമുഖ വെബ്സൈറ്റായ ‘TamilMV’ ഈ ചിത്രം തങ്ങളുടെ സൈറ്റിൽ അപ്‌ലോഡ് ചെയ്യില്ലെന്ന് വ്യക്തമാക്കി. “വിജയ് നേരിടുന്ന രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ഞങ്ങൾക്ക് ബോധ്യമുണ്ട്. ഞങ്ങളുടെ നയമനുസരിച്ച് സിനിമ തീയേറ്ററുകളിൽ എത്തിയതിന് ശേഷം മാത്രമേ അപ്‌ലോഡ് ചെയ്യുകയുള്ളൂ,” എന്ന് അവർ അറിയിച്ചു.
രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന വിടവാങ്ങൽ ചിത്രമായാണ് ജനനായകൻ പ്രഖ്യാപിക്കപ്പെട്ടത്. ജനുവരി 9-ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം, ചില രംഗങ്ങൾ ജനവികാരത്തെ വ്രണപ്പെടുത്തിയേക്കാം എന്ന സെൻസർ ബോർഡിൻ്റെ വാദത്തെത്തുടർന്നാണ് മാറ്റിവെച്ചത്. ഇതിനെതിരെ നിർമ്മാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും പിന്നീട് കേസ് പിൻവലിക്കുകയും ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിടുകയും ചെയ്തു.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് റിലീസ്?
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ചിത്രത്തിന് ക്ലിയറൻസ് ലഭിക്കാൻ സാധ്യതയുള്ളൂ എന്നാണ് സൂചനകൾ. വിജയ് തൻ്റെ രാഷ്ട്രീയ പാർട്ടിയായ ‘തമിഴക വെട്രി കഴകം’ (TVK) വഴി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതാണ് സെൻസർ ബോർഡ് അനുമതി വൈകാൻ പ്രധാന കാരണമെന്നും റിപ്പോർട്ടുകളുണ്ട്. കെ.വി.എൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ‘ജനനായകൻ’, രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ഒരു കൊമേഴ്സ്യൽ എന്റർടെയ്‌നറാണ്. ദളപതി വിജയ്‍യെ കൂടാതെ പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, ഗൗതം മേനോൻ, പ്രകാശ് രാജ്, പ്രിയാമണി എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
Vijay’s film ‘Jananayakan’ in crisis; HD version leaked on the internet amid censor row















