വിഎസിന്റെ പത്മവിഭൂഷൺ: സ്വീകരിക്കുന്നതിൽ പാർട്ടി പ്രത്യേകമായ അഭിപ്രായം പറയില്ലെന്ന് സിപിഎം, കുടുംബത്തിന്റെ സന്തോഷത്തിനൊപ്പമെന്നും സംസ്ഥാന സെക്രട്ടറി

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി ലഭിച്ച പത്മവിഭൂഷൺ പുരസ്കാരം സ്വീകരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം കുടുംബത്തിന്റേതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. പുരസ്കാര വാർത്തയിൽ കുടുംബത്തിനുണ്ടായ സന്തോഷത്തിനൊപ്പമാണ് പാർട്ടിയെന്നും എന്നാൽ പുരസ്കാരം സ്വീകരിക്കുന്ന കാര്യത്തിൽ പാർട്ടി പ്രത്യേകമായ അഭിപ്രായം പറയില്ലെന്നും അദ്ദേഹം പറഞ്ഞു. അംഗീകാരങ്ങൾക്ക് വേണ്ടിയല്ല കമ്മ്യൂണിസ്റ്റുകൾ പ്രവർത്തിക്കുന്നതെന്ന പൊതുനിലപാട് നിലനിൽക്കെത്തന്നെ, വി.എസിന്റെ കാര്യത്തിൽ കുടുംബത്തിന്റെ താല്പര്യത്തിന് മുൻഗണന നൽകാനാണ് പാർട്ടിയുടെ നീക്കം.

കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് പത്മ പുരസ്കാരങ്ങൾ ലഭിക്കുമ്പോൾ മുൻകാലങ്ങളിൽ പാർട്ടി സ്വീകരിച്ചിട്ടുള്ള കർശന നിലപാടുകൾ ഇത്തവണ വി.എസിന്റെ കാര്യത്തിൽ മയപ്പെടുത്തിയതായാണ് സൂചനകൾ. മുമ്പ് പത്മഭൂഷൺ നിരസിച്ച ഇ.എം.എസ് നമ്പൂതിരിപ്പാട്, ഭാരതരത്ന ആലോചനകൾ വേണ്ടെന്ന് വെച്ച ജ്യോതി ബസു, പത്മഭൂഷൺ നിരാകരിച്ച ബുദ്ധദേവ് ഭട്ടാചാര്യ എന്നിവരുടെ ചരിത്രം പാർട്ടിക്ക് മുന്നിലുണ്ട്. എന്നാൽ വി.എസിന് നൽകിയത് മരണാനന്തര ബഹുമതിയായതിനാൽ, കുടുംബത്തിന്റെ നിലപാടിനെ മാനിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.

പുരസ്കാരം ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് വി.എസിന്റെ മകൻ വി.എ. അരുൺ കുമാർ നേരത്തെ പ്രതികരിച്ചിരുന്നു. എന്നാൽ രാഷ്ട്രീയമായ മാനങ്ങൾ കണക്കിലെടുത്ത് ബാക്കി കാര്യങ്ങൾ പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നാണ് കുടുംബം ഇപ്പോൾ അറിയിച്ചിരിക്കുന്നത്. പത്മ പുരസ്കാര പ്രഖ്യാപനങ്ങൾക്ക് പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങളെക്കുറിച്ച് പാർട്ടിക്കുള്ളിൽ പരോക്ഷമായ വിമർശനങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, വി.എസിനെപ്പോലൊരു ജനകീയ നേതാവിന് രാജ്യം നൽകുന്ന ആദരവിനെ തടസ്സപ്പെടുത്തേണ്ടതില്ലെന്ന വികാരവും ശക്തമാണ്.

Also Read

More Stories from this section

family-dental
witywide