വാളയാർ ആൾകൂട്ടക്കൊല; ഉപാധികളോടെ എട്ട് പ്രതികൾക്കും ജാമ്യം

പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് അതിഥിതൊഴിലാളി രാം നാരായൺ ഭാഗേൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട കേസിൽ എട്ട് പ്രതികൾക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചു. മണ്ണാർക്കാട് എസ്‌സി-എസ്‌ടി സ്പെഷ്യൽ കോടതിയാണ് ആറോളം ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിൽ 9 പേരാണ് അറസ്റ്റിലായത്. 20 പ്രതികളുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് എസ്ഐടി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഇനിയും പ്രതികളെ പിടികൂടാനിരിക്കെയാണ് ആദ്യം പിടിയിലായ 8 പേർക്കും ജാമ്യം അനുവദിച്ചത്.

തമിഴ്‌നാട്ടിലേക്ക് ഉൾപ്പെടെ കടന്നുകളഞ്ഞ മറ്റു പ്രതികളെ പിടികൂടാൻ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഉൾപ്പെടെ പുറപ്പെടുവിച്ച് അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഡിസംബർ 17ന് വൈകിട്ടായിരുന്നു ഈസ്‌റ്റ് അട്ടപ്പള്ളത്തു വച്ച് ഛത്തീസ്‌ഗഡ് സ്വദേശി രാംനാരായൺ ഭാഗേൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മണിക്കൂറുകൾ നീണ്ട വിചാരണക്കും മർദനത്തിനും ഒടുവിൽ അവശനായി കിടന്ന രാംനാരായണനെ പൊലീസ് ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ചികിത്സയിലിരിക്കെ അന്ന് വൈകിട്ടോടെ രാംനാരായണൻ മരിച്ചു. ഞെട്ടിക്കുന്ന ക്രൂരതയുടെ വിവരങ്ങൾ ആയിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. ബംഗ്ലാദേശിയാണെന്ന് ആരോപിച്ചായിരുന്നു യുവാവിനെ നാട്ടുകാർ മർദിച്ച് കൊലപ്പെടുത്തിയത്.

Walayar massacre: All eight accused granted conditional bail