
ടെഹ്റാൻ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പ്രസ്താവനകൾക്ക് മറുപടിയുമായി ഇറാൻ. ഇറാനിലെ യുദ്ധം എപ്പോൾ അവസാനിക്കണമെന്ന് തങ്ങൾ തീരുമാനിക്കുമെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) വ്യക്തമാക്കി. മേഖലയുടെ ഭാവി ഇനി ഇറാൻ്റെ സായുധ സേനയുടെ കൈകളിലാണെന്നും ഐആർജിസി പ്രസ്താവനയിൽ അറിയിച്ചു.
ഇറാനിലെ സംഘർഷം ഉടൻ അവസാനിക്കുമെന്ന ട്രംപിൻ്റെ പരാമർശത്തിനാണ് ടെഹ്‌റാൻ മറുപടി നൽകിയത്. “യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് നിശ്ചയിക്കുന്നത് ഞങ്ങളാണ്. മേഖലയിലെ പുതിയ സാഹചര്യങ്ങളും സമവാക്യങ്ങളും ഇപ്പോൾ ഞങ്ങളുടെ നിയന്ത്രണത്തിലാണ്; അമേരിക്കൻ സൈന്യത്തിന് ഈ യുദ്ധം അവസാനിപ്പിക്കാനാകില്ല,” ഇറാൻ വ്യക്തമാക്കിയതിങ്ങനെ.
ട്രംപിൻ്റെ ഭീഷണി
ഇറാനെതിരായ നീക്കം ഹ്രസ്വകാലത്തേക്ക് മാത്രമുള്ളതാണെന്ന് റിപ്പബ്ലിക്കൻ നേതാക്കളോട് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടയാൻ ഇറാൻ ശ്രമിച്ചാൽ ഇതുവരെ നേരിട്ടതിനേക്കാൾ 20 മടങ്ങ് ശക്തമായ പ്രഹരം നേരിടേണ്ടി വരുമെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകി. ഇറാനെ ഒരു രാഷ്ട്രമെന്ന നിലയിൽ വീണ്ടും കെട്ടിപ്പടുക്കാൻ സാധിക്കാത്ത വിധം തകർക്കുമെന്നും “മരണവും തീയും ക്രോധവും” അവർക്ക് മേൽ വർഷിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
ആയത്തൊള്ള മുജ്തബ ഖമേനിയ ഇറാൻ പരമാധികാരിയായി ചുമതലയേറ്റതിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം കടുപ്പിച്ചത്. യുദ്ധം കാരണം ആഗോള വിപണിയിൽ എണ്ണവില 2022-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. അതേസമയം, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ട്രംപ് ഫോണിൽ സംസാരിച്ചു. സംഘർഷം നയതന്ത്രപരമായി പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ പുടിൻ മുന്നോട്ടുവെച്ചതായാണ് റിപ്പോർട്ട്.
“We will decide when the war ends”: Iran responds to Trump












