പശ്ചിമേഷ്യൻ സംഘർഷം: പാചകവാതക ക്ഷാമം രൂക്ഷമാകുന്നു; മെനു വെട്ടിക്കുറച്ച് ഹോട്ടലുകൾ, എൽപിജി പ്രതിസന്ധിയിൽ വലഞ്ഞ് ഡൽഹിയും മുംബൈയുമടക്കമുള്ള ഇന്ത്യൻ നഗരങ്ങൾ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ പാചകവാതക (LPG) ക്ഷാമം രൂക്ഷമാകുന്നു. ഡൽഹി, മുംബൈ, ബെംഗളൂരു, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ ഗാർഹിക-വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ക്ഷാമം പരിഹരിക്കാൻ സർക്കാർ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും വിതരണത്തിലെ അനിശ്ചിതത്വം ആശങ്ക വർധിപ്പിക്കുന്നു.

മെനുകൾ വെട്ടിക്കുറച്ച് ഹോട്ടലുകൾ
ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി (JNU), ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്യാൻ്റീനുകളിൽ വിഭവങ്ങൾ വെട്ടിക്കുറച്ചു. പലയിടങ്ങളിലും ലഘുഭക്ഷണങ്ങൾ ഒഴിവാക്കി ചായ മാത്രമായി പരിമിതപ്പെടുത്തി. ഐക്കണിക് വിഭവമായ മട്ടൻ ദോശ ഉൾപ്പെടെയുള്ളവ മെനുവിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്തതായി ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ് അധികൃതർ അറിയിച്ചു. ലങ്കാറുകൾ, അടൽ കാന്റീനുകൾ തുടങ്ങിയ കമ്മ്യൂണിറ്റി കിച്ചണുകളും സമാനമായ പ്രതിസന്ധി നേരിടുകയാണ്.

മുംബൈയിൽ നീണ്ട ക്യൂ, കൊൽക്കത്ത വിറകടുപ്പിലേക്ക്

മുംബൈയിലെ ചേരിപ്രദേശങ്ങളിലും പഴയ ഹൗസിങ് സൊസൈറ്റികളിലും സിലിണ്ടറിനായി ജനങ്ങൾ മണിക്കൂറുകളോളം ക്യൂ നിൽക്കുകയാണ്. ഒരു സിലിണ്ടർ മാത്രമുള്ള വീടുകളാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. കൊൽക്കത്തയിൽ പല പ്രമുഖ റെസ്റ്റോറന്റുകളും ഗ്യാസ് ക്ഷാമം മൂലം വിറകടുപ്പുകളിലേക്ക് മാറിക്കഴിഞ്ഞു. വിഭവങ്ങളുടെ വില വർധിപ്പിക്കാനോ ഹോട്ടലുകൾ താൽക്കാലികമായി അടച്ചിടാനോ ഉള്ള ആലോചനയിലാണ് ഉടമകൾ.

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകൾക്കു കടുത്ത ക്ഷാമം ആയതോടെ മഹാരാഷ്ട്രയിലെ ജനപ്രിയ വിഭവമായ വടാപാവ് വിൽക്കുന്ന സ്റ്റാളുകൾ പലതും പൂട്ടി. നിസ്സാര ചെലവിൽ വയറു നിറയുമെന്നതിനാൽ കുറഞ്ഞ വരുമാനക്കാരിൽ പലരുടെയും പ്രധാന ഭക്ഷണത്തിൽ ഒന്നാണിത്. വിനോദ സഞ്ചാരികൾക്കും പ്രിയപ്പെട്ട വിഭവമാണു മഹാരാഷ്ട്രയുടെ ഈ തനതു രുചി.

വിദ്യാർത്ഥികളെയും ഓട്ടോ ഡ്രൈവർമാരെയും ബാധിക്കുന്നു

പുനെയിലെ മെസ്സുകൾ പലതും പ്രവർത്തനം നിർത്തുകയോ ഭക്ഷണ നിരക്ക് വർധിപ്പിക്കുകയോ ചെയ്തു. ഇത് പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ബജറ്റിനെ ബാധിച്ചു. ബെംഗളൂരുവിൽ ഓട്ടോ എൽപിജി വില ലിറ്ററിന് 10 രൂപയോളം വർധിച്ചത് ഓട്ടോ ഡ്രൈവർമാരെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കി. നഗരത്തിലെ ഇന്ദിരാ കാന്റീനുകളുടെ പ്രവർത്തനത്തെയും ഗ്യാസ് ക്ഷാമം ബാധിക്കുമെന്ന് ആശങ്കയുണ്ട്.

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അന്താരാഷ്ട്ര ഊർജ്ജ വിതരണ പാതകളെ ബാധിച്ചതാണ് ഇന്ത്യയിലേക്കുള്ള എൽപിജി ഇറക്കുമതി കുറയാൻ കാരണമായത്. പരിഭ്രാന്തരായി സിലിണ്ടറുകൾ പൂഴ്ത്തിവെക്കരുതെന്നും സ്ഥിതിഗതികൾ ഉടൻ ശാന്തമാകുമെന്നും സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു. എങ്കിലും വിതരണ ശൃംഖലയിലെ തടസ്സങ്ങൾ തുടരുന്നത് സാധാരണക്കാരെയും ചെറുകിട കച്ചവടക്കാരെയും ഒരുപോലെ വലയ്ക്കുകയാണ്.

West Asian crisis: Cooking gas shortage worsens; Hotels cut menus, Indian cities reel under LPG crisis

More Stories from this section

family-dental
witywide