
വാഷിംഗ്ടൺ: ഇറാൻ്റെ വ്യോമാതിർത്തിയിൽ തകർക്കപ്പെട്ട എഫ്-15 ഈഗിൾ വിമാനത്തിലെ സൈനികനെ കണ്ടെത്താനുള്ള ശ്രമം അമേരിക്കയ്ക്ക് വലിയ രാഷ്ട്രീയ-സൈനിക വെല്ലുവിളിയാകുന്നു. ഇറാൻ്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തുവെന്നും തങ്ങൾക്ക് വ്യോമമേധാവിത്വം ഉണ്ടെന്നുമുള്ള പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെയും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിൻ്റെയും അവകാശവാദങ്ങൾക്കിടെ വിമാനം വെടിവെച്ചിട്ടത് വാഷിംഗ്ടണിന് കനത്ത തിരിച്ചടിയായി.
കാണാതായ വെപ്പൺസ് സിസ്റ്റംസ് ഓഫീസറെ (WSO) കണ്ടെത്താൻ ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും (IRGC) രംഗത്തുണ്ട്. സൈനികനെ ജീവനോടെ പിടികൂടി ഏൽപ്പിക്കുന്നവർക്ക് ഏകദേശം 50 ലക്ഷം രൂപയോളം (66,000 ഡോളർ) ഇറാൻ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി എത്തിയ അമേരിക്കൻ ദൗത്യസംഘത്തിന് നേരെയും ഇറാൻ്റെ ആക്രമണമുണ്ടായതായാണ് റിപ്പോർട്ടുകൾ.
സൈനികൻ ഇറാൻ്റെ പിടിയിലായാൽ അത് 1979-ലെ ഇറാൻ ബന്ദി പ്രതിസന്ധിക്ക് സമാനമായ ഒരു രാഷ്ട്രീയ നാണക്കേടിലേക്ക് അമേരിക്കയെ നയിച്ചേക്കാം. അന്ന് അമേരിക്കൻ നയതന്ത്രജ്ഞർ 444 ദിവസങ്ങളാണ് തടവിലാക്കപ്പെട്ടത്. ഒരു സൈനിക രക്ഷാപ്രവർത്തനം പരാജയപ്പെട്ടതിനെത്തുടർന്ന്, ചില ഉപരോധങ്ങൾ നീക്കിയും ഇറാൻ്റെ ഏകദേശം 8 ബില്യൺ ഡോളർ മൂല്യമുള്ള ആസ്തികൾ വിട്ടുകൊടുത്തുമാണ് അമേരിക്ക അവരുടെ മോചനം ഉറപ്പാക്കിയത്. അമേരിക്കൻ രാഷ്ട്രീയത്തിൽ ആഴത്തിലുള്ള മുറിവുകൾ അവശേഷിപ്പിച്ച ഒരു സംഭവമായിരുന്നു ഇത്. ഇത്തരത്തിൽ ഇനിയൊരു സൈനികൻ കൂടി പിടിയിലായാൽ ഒരു പ്രചാരണ ആയുധമായി ഇറാൻ ഉപയോഗിക്കാനുള്ള സാധ്യത അമേരിക്കയെ ആശങ്കപ്പെടുത്തുന്നുണ്ട്. മുൻപ് താലിബാനുമായുള്ള തടവുകാരെ കൈമാറ്റം ചെയ്ത സംഭവം പോലെ, ഈ സൈനികൻ്റെ മോചനത്തിനായി ഇറാനു മുന്നിൽ മുട്ടുമടക്കേണ്ടി വരുമോ എന്ന ചോദ്യവും ഉയരുന്നു.
തുടർച്ചയായി വന്ന സർക്കാരുകൾ തടവിലാക്കപ്പെട്ട അമേരിക്കക്കാരെ മോചിപ്പിക്കാൻ വലിയ പരിശ്രമങ്ങൾ നടത്തിയിട്ടുണ്ട്; ചിലപ്പോഴൊക്കെ വിവാദപരമായ മാർഗങ്ങളിലൂടെ പോലുമാണ് അത് സാധ്യമായത്. ഉദാഹരണത്തിന്, 2014-ൽ ബരാക് ഒബാമ ഭരണകൂടം, ഗ്വാണ്ടനാമോ ബേ തടങ്കൽപ്പാളയത്തിലുണ്ടായിരുന്ന അഞ്ച് താലിബാൻ തടവുകാരെ വിട്ടയച്ചുകൊണ്ട്, 2009-ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടികൂടിയ യുഎസ് ആർമി സൈനികൻ ബോവ് ബെർഗ്ദാലിനെ മോചിപ്പിച്ചു. ഇത്തരം കൈമാറ്റങ്ങൾ ഭാവിയിൽ കൂടുതൽ ആളുകളെ ബന്ദികളാക്കാൻ പ്രേരിപ്പിക്കുമെന്ന് വിമർശകർ അന്ന് വാദിച്ചിരുന്നു. ആ ചരിത്രം ഈ വൈറ്റ് ഹൗസിന് മുന്നിലും പ്രസക്തമായ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഒരു യുഎസ് സൈനികൻ പിടിക്കപ്പെടുന്നത്, പ്രസിഡൻ്റ് ട്രംപിന് മേൽ കടുത്ത സമ്മർദ്ദം ചെലുത്തിയേക്കാം. ഇത് സൈനിക നടപടികൾ ശക്തമാക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കാം, അല്ലെങ്കിൽ, സൈനിക നീക്കങ്ങൾ താൽക്കാലികമായി നിർത്തിവെച്ച് ആ സൈനികൻ്റെ തിരിച്ചുവരവിനായി രഹസ്യ ചർച്ചകൾ നടത്താനുള്ള ഒരു അവസരമായും ഇത് മാറിയേക്കാം.
എന്തായാലും യുഎസ് കോൺഗ്രസിലും ഭിന്നതകൾ രൂക്ഷമാണ്. സൈനികരെ എത്രയും വേഗം തിരിച്ചുകൊണ്ടുവരണമെന്ന് റിപ്പബ്ലിക്കൻ പ്രതിനിധി നാൻസി മേസ് ആവശ്യപ്പെട്ടപ്പോൾ, പിടിയിലാകുന്ന സൈനികനോട് അന്താരാഷ്ട്ര നിയമമനുസരിച്ച് പെരുമാറണമെന്ന് ഡെമോക്രാറ്റിക് സെനറ്റർ ടിം കെയ്ൻ ഓർമ്മിപ്പിച്ചു. മറ്റൊരു ‘അനന്തമായ യുദ്ധത്തിന്’ (Forever War) അമേരിക്കൻ ജനതയ്ക്കിടയിൽ താല്പര്യമില്ലെന്നതും ഭരണകൂടത്തിന് വെല്ലുവിളിയാണ്.
അതേസമയം, ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കണമെന്നും സമാധാന കരാറിൽ ഒപ്പിടണമെന്നും ആവശ്യപ്പെട്ട് ഏപ്രിൽ 6 തിങ്കളാഴ്ച വരെയാണ് ട്രംപ് ഇറാനു സമയം നൽകിയിരിക്കുന്നത്. അല്ലാത്തപക്ഷം ഇറാൻ്റെ ഊർജ്ജ മേഖലയ്ക്ക് നേരെ കടുത്ത ആക്രമണമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ അമേരിക്കയുമായി യാതൊരു ചർച്ചയും നടക്കുന്നില്ലെന്നാണ് ഇറാൻ്റെ നിലപാട്. ഗൾഫ് മേഖലയിൽ യുഎസ് സൈനിക സന്നാഹം വർദ്ധിപ്പിക്കുന്നത് മേഖലയിൽ യുദ്ധഭീതി പടർത്തുന്നുണ്ട്.
Will Iran catch the pilot of the crashed F-15? US is worried; Search intensified, Iran announces $66,000 reward















