
വാഷിംഗ്ടൺ: ലോകമെമ്പാടും ഞെട്ടൽ സൃഷ്ടിച്ച ജെഫ്രി എപ്സ്റ്റീൻ ലൈംഗിക വിവാദത്തിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൻ്റെയും ഭാര്യ ഹിലരി ക്ലിന്റന്റെയും പങ്കിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തുന്ന രേഖകൾ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടു. 30 ലക്ഷത്തിലധികം പേജുകളാണ് പുതിയതായി പുറത്തുവന്നിരിക്കുന്നത്. എപ്സ്റ്റീന്റെ അടുത്ത സഹായിയായിരുന്ന ഗിസ്‌ലെയ്ൻ മാക്സ്‌വെല്ലുമായി ക്ലിന്റന്റെ സ്റ്റാഫ് അംഗങ്ങൾ നടത്തിയ അശ്ലീല സ്വഭാവമുള്ള ഇമെയിൽ സംഭാഷണങ്ങളും ഈ രേഖകളിൽ ഉൾപ്പെടുന്നു.
എപ്സ്റ്റീന്റെ സ്വകാര്യ വിമാനത്തിൽ ബിൽ ക്ലിന്റൻ നടത്തിയ നിരവധി യാത്രകളുടെ വിശദാംശങ്ങളും ചിത്രങ്ങളും ഇതിൽ ഉണ്ട്. മുമ്പ് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, എപ്സ്റ്റീന്റെ പീഡന ഇരയായ ഒരു പെൺകുട്ടിയോടൊപ്പം ഷർട്ട് ഇല്ലാതെ ഹോട്ട് ടബ്ബിൽ ഇരിക്കുന്ന ക്ലിന്റന്റെ ചിത്രങ്ങളും ഈ ഫയലുകളുടെ ഭാഗമാണ്. 2001 മുതൽ 2004 വരെയുള്ള കാലയളവിൽ ക്ലിന്റനും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും എപ്സ്റ്റീന്റെ സ്വകാര്യ വിമാനത്തിൽ കുറഞ്ഞത് 16 തവണയെങ്കിലും യാത്ര ചെയ്തതായി സിഎൻഎൻ വിശകലനം വ്യക്തമാക്കുന്നു.
നിലവിൽ കുട്ടികളെ മനുഷ്യക്കടത്ത് കുറ്റത്തിന് ജയിലിൽ കഴിയുന്ന ഗിസ്‌ലെയ്ൻ മാക്സ്‌വെല്ലുമായി ക്ലിന്റൻ സ്റ്റാഫ് അംഗങ്ങൾ തുടർച്ചയായി ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകളും പുതിയ ഫയലുകളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരാകാൻ വിസമ്മതിച്ചതിനെത്തുടർന്ന് ബിൽ ക്ലിന്റനെയും ഹിലരി ക്ലിന്റനെയും ഈ ആഴ്ച യുഎസ് പ്രതിനിധി സഭയിൽ കോടതിയലക്ഷ്യത്തിന് വിധേയരാക്കാനുള്ള വോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്.
റിപ്പബ്ലിക്കൻ പാർട്ടി നയിക്കുന്ന സമിതി നൽകിയ സമൻസ് ക്ലിന്റൻ ദമ്പതികൾ നിരസിച്ചിരുന്നു. ഇതിനെത്തുടർന്ന് ചില ഡെമോക്രാറ്റുകളുടെ പിന്തുണയോടെയാണ് കോടതിയലക്ഷ്യ നടപടികളിലേക്ക് സഭ നീങ്ങുന്നത്.















