
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന സുപ്രീം കോടതിയുടെ ഒൻപതംഗ ഭരണഘടനാ ബെഞ്ചിൽ ജസ്റ്റിസ് ബി.വി. നാഗരത്‌നയുടെ സുപ്രധാന നിരീക്ഷണം. ആർത്തവത്തിൻ്റെ പേരിൽ മാസത്തിൽ മൂന്ന് ദിവസം സ്ത്രീകളെ തൊട്ടുകൂടാത്തവരായി കണക്കാക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് നാഗരത്‌ന വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് നിലവിൽ കേസ് പരിഗണിക്കുന്നത്.
ശബരിമലയിൽ പത്തിനും അൻപതിനുമിടയിൽ പ്രായമുള്ള സ്ത്രീകളെ വിലക്കുന്നത് തൊട്ടുകൂടായ്മയാണെന്ന 2018-ലെ വിധിയിലെ നിരീക്ഷണം തെറ്റാണെന്ന് കേന്ദ്രം വാദിച്ചപ്പോഴാണ് ഒൻപതംഗബെഞ്ചിലെ ജസ്റ്റിസ് നാഗരത്‌നയുടെ പരാമർശമുണ്ടായത്. ശബരിമലയിലെ സ്ത്രീ നിയന്ത്രണം ഭരണഘടനയുടെ 17-ാം അനുച്ഛേദപ്രകാരം (അയിത്തം നിരോധിക്കൽ) തൊട്ടുകൂടായ്മയായി കാണാനാവില്ലെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചിരുന്നു. അപ്പോഴാണ് ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായ ജസ്റ്റിസ് നാഗരത്‌ന ഇടപെട്ടത്.
സ്ത്രീകളെ മാസത്തിൽ മൂന്ന് ദിവസം തൊട്ടുകൂടാത്തവരായും നാലാം ദിവസം അങ്ങനെയല്ലാതെയും കാണാൻ കഴിയില്ല. ശാരീരികാവസ്ഥയുടെ പേരിൽ സ്ത്രീകളെ മാറ്റിനിർത്തുന്നത് ഭരണഘടനാപരമായ തുല്യതയ്ക്ക് വിരുദ്ധമാണ്. ആർത്തവകാലത്ത് സ്ത്രീകൾക്ക് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ലിംഗവിവേചനത്തിൻ്റെ പരിധിയിൽ വരുമെന്നും ജസ്റ്റിസ് സൂചിപ്പിച്ചു.
അതേസമയം, ശബരിമലയിലേത് ജാതീയമായ അയിത്തമല്ലെന്നും മറിച്ച് ഒരു പ്രത്യേക പ്രായത്തിലുള്ള സ്ത്രീകൾക്ക് മാത്രമുള്ള നിയന്ത്രണമാണെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ വാദിച്ചു. പാശ്ചാത്യ രാജ്യങ്ങൾ കരുതുന്നത് പോലെ ഇന്ത്യയിൽ അത്രത്തോളം പുരുഷാധിപത്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല വിധിയിലെ നിയമപരമായ പിഴവുകൾ പരിശോധിക്കാനായി രൂപീകരിച്ച ഒൻപതംഗ ബെഞ്ചിൻ്റെ വാദം സുപ്രീം കോടതിയിൽ തുടരുകയാണ്. മതപരമായ ആചാരങ്ങളും മൗലികാവകാശങ്ങളും തമ്മിലുള്ള സംഘർഷമാണ് ഈ കേസിൽ കോടതി പ്രധാനമായും പരിശോധിക്കുന്നത്. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട 25, 26 വകുപ്പുകൾ, മതാചാരങ്ങളിൽ ഇടപെടാൻ കോടതിക്കുള്ള അധികാരത്തിന്റെ വ്യാപ്തി എന്നിവസംബന്ധിച്ച വിശാലമായ ചോദ്യങ്ങളാണ് ബെഞ്ച് പരിഗണിക്കുന്നത്. അതിൽ കേന്ദ്രത്തിന്റെ വാദങ്ങളെ ശബരിമലയുടെ കണ്ണിലൂടെമാത്രം നോക്കിക്കാണരുതെന്ന് തുഷാർ മേത്ത ആവശ്യപ്പെട്ടു.
Women cannot be made untouchable for three days a month; Supreme Court’s important observation in Sabarimala case













