വനിതാ സംവരണ ബില്ല്; രാജ്യം ഒറ്റക്കെട്ട്, ലക്ഷ്യം വയ്ക്കുന്നത് വനിതാ കേന്ദ്രീകൃതമായ വികസനമെന്ന് പ്രധാനമന്ത്രി

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സുപ്രധാന തീരുമാനങ്ങളിൽ ഒന്നാണ് വനിതാ സംവരണ ബില്ലെന്നും വനിതാ സംവരണത്തിൽ രാജ്യം ഒറ്റക്കെട്ടാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വനിതാ കേന്ദ്രീകൃതമായ വികസനമാണ് രാജ്യത്ത് ലക്ഷ്യം വയ്ക്കുന്നത്. നാരി ശക്തിക്ക് വേണ്ടി ഈ തീരുമാനം സമർപ്പിക്കുന്നുവെന്നും 2023 ലേതുപോലെ ഇത്തവണയും ബിൽ ഒറ്റക്കെട്ടായി പാസാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജനാധിപത്യത്തിന് വനിത പ്രാതിനിധ്യം കരുത്ത് നൽകും. 16 ന് തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തിൽ വനിത സംവരണം യാഥാർഥ്യമാകും. രാജ്യം ചരിത്രമെഴുതാൻ പോകുന്നു. 2029 ൽ സംവരണം നടപ്പാക്കണമെന്ന് എല്ലാവരും ആവശ്യപ്പെട്ടു. പാർലമെന്റിൽ വിശദമായ ചർച്ച നടക്കും. സ്വപ്നങ്ങൾക്ക് പുതിയ ചിറക് നൽകാനാണ് ശ്രമിക്കുന്നതെന്നും സ്ത്രീകൾ ജനാധിപത്യത്തിന്റെ ശക്തമായ തൂണുകളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

എല്ലാം മേഖലയിലും സ്ത്രീകൾ ചരിത്രം സൃഷ്ടിച്ചു. രാഷ്ട്രപതി മുതൽ ധനമന്ത്രി സ്ഥാനത്ത് വരെ വനിതകൾ ഉണ്ട്. സ്ത്രീ ശാക്തീകരണത്തിൻ്റെ മികച്ച ഉദാഹരണമാണ് പഞ്ചായത്ത് രാജ്. ജൽ ജീവൻ മിഷന്റെ വിജയത്തിന് പിന്നിലും സ്ത്രീകളാണ്. പ്രതിപക്ഷവും വനിതാ ശാക്തീകരണത്തിന് വേണ്ടി ശ്രമങ്ങൾ നടത്തിയെന്നും സ്വാതന്ത്ര്യാനന്തരം രാഷ്ട്രപതി, പ്രധാനമന്ത്രി പദങ്ങളിൽ വനിതകൾ എത്തിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Women’s Reservation Bill; The country is united, aiming for women-centric development, says Prime Minister