ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ആഗോള എ.ഐ ഉച്ചകോടിക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ഷർട്ടൂരിയുള്ള പ്രതിഷേധത്തിൽ അഞ്ചാമത്തെ അറസ്റ്റ് രേഖപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയോറിൽ നിന്ന് ജിതേന്ദ്ര യാദവ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇതുവരെ ഈ കേസിൽ ആകെ അഞ്ച് പേരെ അറസ്റ്റ് ചെയ്‌തതായി ഡൽഹി പോലീസ് അറിയിച്ചു. വിഷയത്തിൽ കൂടുതൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഭാരത് മണ്ഡപത്തിൽ നടന്ന എഐ ഇംപാക്ട് ഉച്ചകോടിയിലെ ഒരു പ്രദർശന ഹാളിൽ വെള്ളിയാഴ്ചയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നാടകീയ പ്രതിഷേധം നടത്തിയത്. സർക്കാർ വിരുദ്ധവും ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെയുമുള്ള മുദ്രാവാക്യങ്ങൾ എഴുതിയ ടീ-ഷർട്ടുകൾ കയ്യിലേന്തിയായിരുന്നു പ്രതിഷേധം. സംഭവം ദിവസം നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു.
ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയാണ് ഉച്ചകോടിയുടെ ഉള്ളിൽ പ്രവേശിക്കാനുള്ള അനുമതി പ്രതിഷേധക്കാർ നേടിയത്. ആദ്യം കറുത്ത കുടകളിൽ പ്രിൻ്റ് ചെയ് സ്റ്റിക്കറുകൾ ഒട്ടിച്ച് ഭാരത് മണ്ഡപത്തിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, കറുത്ത കുടകൾ ഗേറ്റുകൾക്ക് സമീപമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പടുമെന്ന് മനസ്സിലാക്കി പദ്ധതി മാറ്റി. തുടർന്ന് പ്രിൻ്റ് ചെയ്‌ത സ്റ്റിക്കറുകൾ ടീ-ഷർട്ടുകളിൽ പതിപ്പിച്ച് ഷർട്ടുകൾക്ക് താഴെ ധരിക്കുകയുമായിരുന്നുവെന്നും പോലീസ് പറഞ്ഞു.
Youth Congress activists protest during Global AI Summit; Number of arrested reaches 5














