മണിപ്പൂര്‍ കലാപത്തില്‍ മരിച്ച 96 പേരുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആരുമില്ല

ഇംഫാല്‍: മണിപ്പൂരിൽ നാല് മാസത്തിലേറെയായി തുടരുന്ന കലാപത്തിൽ കൊല്ലപ്പെട്ടവരിൽ പകുതിയോളം പേരുടെ മൃതദേഹങ്ങൾ ഇപ്പോഴും മോർച്ചറികളിൽ. 96 മൃതദേഹങ്ങളാണ് ഏറ്റെടുക്കാൻ ആളില്ലാതെ മോർച്ചറികളിലുള്ളത്.

മേയ് മൂന്ന് മുതൽ നടക്കുന്ന കലാപത്തിൽ ഇതുവരെ 175 പേരാണ് കൊല്ലപ്പെട്ടത്. 1,118 പേർക്ക് പരുക്കേറ്റു. 33 പേരെ ഇപ്പോഴും കണ്ടെത്താൻ സാധിച്ചിട്ടില്ല.

കുറഞ്ഞത് 5,172 തീവയ്പ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതായി കലാപത്തിന്റെ ആഘാതത്തെക്കുറിച്ചുള്ള സംസ്ഥാന സർക്കാരിന്റെ സ്ഥിതിവിവരണ കണക്കുകൾ വ്യക്തമാക്കുന്നു. 4,786 വീടുകളും 386 ആരാധനാലയങ്ങളും (254 ക്രിസ്ത്യൻ പള്ളികളും 132 ക്ഷേത്രങ്ങളും) കത്തിച്ചവയിൽ ഉൾപ്പെടുന്നു.

മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇതുവരെ കേന്ദ്ര, സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്ക് സാധിച്ചിട്ടില്ല. 5,668 ആയുധങ്ങളാണ് കൊള്ളയടിക്കപ്പെട്ടത്. ഇതിൽ 1,329 എണ്ണം സുരക്ഷാ സേന കണ്ടെടുത്തു. 15,050 വെടിമരുന്നുകളും 400 ബോംബുകളും കണ്ടെടുത്തിട്ടുണ്ട്. 360 അനധികൃത ബങ്കറുകൾ നശിപ്പിച്ചതായും കണക്കുകളിൽ പറയുന്നുണ്ട്. ഇംഫാൽ-ചുരാചന്ദ്പൂർ റോഡിൽ ഒരു കിലോമീറ്ററോളം വരുന്ന ഫൗഗക്‌ചാവോ ഇഖായ്, കാങ്‌വായ് ഗ്രാമങ്ങൾക്കിടയിൽ സ്ഥാപിച്ച ബാരിക്കേഡുകൾ വ്യാഴാഴ്ച നീക്കം ചെയ്തിരുന്നു. 

ഇതിനിടെ, വംശീയ കലാപത്തെക്കുറിച്ച് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്റർനാഷണൽ മെയ്‌റ്റിസ് ഫോറം (ഐഎംഎഫ്) സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി മണിപ്പൂർ ഹൈക്കോടതി അംഗീകരിച്ചു.

മെയ്‌തെയ് – കുക്കി സമുദായങ്ങൾക്കിടയിലെ തർക്കമാണ് മേയ് മൂന്നുമുതൽ കലാപത്തിന് വഴിതെളിയിച്ചത്. മണിപ്പൂരിലെ ജനസംഖ്യയുടെ അൻപത്തിമൂന്ന് ശതമാനവും ഇംഫാൽ താഴ്‌വരയിലാണ് താമസിക്കുന്നത്, നാഗാകളും കുക്കികളും ഉൾപ്പെടെയുള്ള ഗോത്രവർഗ്ഗക്കാർ 40 ശതമാനവും മലയോര ജില്ലകളിലാണ് താമസിക്കുന്നത്.

മേയ് മൂന്നിന് ഭൂരിപക്ഷമായ മെയ്‌തെയ് സമുദായത്തിന്റെ പട്ടികവർഗ പദവിക്കുവേണ്ടിയുള്ള ആവശ്യത്തിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ സംഘടിപ്പിച്ച ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ വലിയ പ്രശ്നങ്ങളിലേക്കാണ് വഴിതെളിച്ചത്. കലാപത്തിൽ ആയിരക്കണക്കിന് ആളുകൾക്കാണ് വീടുകൾ നഷ്ടപ്പെടുകയും പലായനം ചെയ്യേണ്ടിവരികയും ചെയ്തു.

More Stories from this section

family-dental
witywide